Cricket

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്ര ടിട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യം

തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ടിട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബി.സി.സി.ഐയുടെ ടെക്നിക്കല്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഈ വര്‍ഷം സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ടിട്വന്റി മത്സരവും ബി.സി.സി.ഐ. അനുവദിച്ചു.

ഈ വര്‍ഷം മെയില്‍ തന്നെ സ്റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ബി.സി.സി.ഐ.യുടെ സാങ്കേതിക വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നു. സ്റ്റേഡിയത്തില്‍ ഏതാനും ചില മാറ്റങ്ങള്‍ മാത്രമാണ് അന്ന് പരിശോധന നടത്തിയ സംഘം നിര്‍ദേശിച്ചത്.

കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനുവേണ്ടിയായിരുന്നു 240 കോടി രൂപ ചിലവിട്ട് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മിച്ചത്. അമ്പതിനായിരം പേര്‍ക്ക് ഇവിടെയിരുന്ന് കളി കാണാം. അത്ലറ്റിക്സും ഫുട്ബോളും ഉള്‍പ്പടെ വിവിധ മത്സരങ്ങള്‍ക്കുള്ള സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം നിര്‍മിച്ചത്. എന്നാല്‍, ദേശീയ ഗെയിംസിനുശേഷം ഇവിടെ കാര്യമായ മത്സരങ്ങളൊന്നും നടന്നിരുന്നില്ല. ഒടുവില്‍ സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇവിടെ ബി.സി.സി. ഐ.യുടെ സാങ്കേതിക സമിതി പരിശോധന നടത്തിയത്.

ദിവസം നാലായിരം രൂപ നിരക്കില്‍ വര്‍ഷത്തില്‍ 180 ദിവസമാണ് കെ.സി.എയ്ക്ക് സ്റ്റേഡിയം ഉപയോഗിക്കാനുള്ള അവകാശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.സി.എ. 35 ലക്ഷം രൂപ ചിലവിട്ട് സ്റ്റേഡിയത്തില്‍ അഞ്ച് ക്രിക്കറ്റ് പിച്ചുകള്‍ നിര്‍മിച്ചിരുന്നു.

1988 ജനുവരി 25നാണ് തിരുവനന്തപുരം അവസാനമായി ഒരു അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിന് വേദിയായത്. യൂണിവേഴ്സിറ്റി സ്റ്റേഡിയമായിരുന്നു അന്ന് വേദി. വെസ്റ്റിന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ഏകദിനമായിരുന്നു മത്സരം. അന്ന് വിന്‍ഡീസിനായിരുന്നു ജയം. ഒന്‍പത് റണ്‍സിനാണ് സന്ദര്‍ശകര്‍ വിജയിച്ചത്.

കപില്‍ദേവ്, ശ്രീകാന്ത്, അമര്‍നാഥ്, വിവ് റിച്ചാര്‍ഡ്സ്, ഫില്‍ സിമണ്‍സ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, കാള്‍ ഹൂപ്പര്‍, ഗസ് ലോഗി എന്നിവരെല്ലാം അന്ന് കളിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top