മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിൽ വെള്ളക്കെട്ടിനു നടുവിൽ കുടുങ്ങിയ ട്രെയിനിൽനിന്ന് യാത്രക്കാരെ രക്ഷപെടുത്തി. രണ്ട് സൈനിക ഹെലികോപ്റ്ററുകളും ആറ് ബോട്ടുകളും ചേർന്നാണ് ട്രെയിനുള്ളിൽ കുടുങ്ങിയ എഴുന്നൂറോളംവരുന്ന യാത്രക്കാരെ രക്ഷപെടുത്തിയത്. മുംബൈ-കോലാപൂർ മഹാലക്ഷ്മി എക്സ്പ്രസാണ് പാളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് ബഡ്ലപൂരിനും വാൻഗണിക്കുമിടയിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
#WATCH Maharashtra: Aerials shots of Mahalaxmi Express rescue operation. More than 500 passengers have been rescued so far. pic.twitter.com/nLlsfebPAr
— ANI (@ANI) July 27, 2019
ട്രെയിനിൽ കുടുങ്ങിയതോടെ യാത്രക്കാർ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ച് സഹായം അഭ്യർഥിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് അധികൃതർ പ്രശ്നത്തിൽ ഇടപെട്ടത്. കഴിഞ്ഞ 15 മണിക്കൂറായി വെള്ളവും ഭക്ഷണവും ഇല്ലാതെ വെള്ളക്കെട്ടിനു നടുവിലായി കുടുങ്ങിക്കിടക്കുകയാണെന്ന് യാത്രക്കാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ചുറ്റും അപകടകരമായ വിധത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ യാത്രക്കാർ ആരും ട്രെയിനിൽനിന്ന് പുറത്തിറങ്ങരുതെന്ന് റെയിൽവെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ ദേശീയ ദുരന്ത നിവാരണസേന ഒമ്പത് ഗർഭിണികളായ സ്ത്രീകൾ ഉൾപ്പെടെ എല്ലാ യാത്രക്കാരെയും രക്ഷപെടുത്തി.<
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ മുംബൈ നഗരത്തെ വെള്ളത്തിനടിയിലാക്കി. പ്രധാനപ്പെട്ട പല റോഡുകളും വെള്ളത്തിനടിയിലാണ്. ഇതോടെ വ്യാപക ഗതാഗതക്കുരുക്കാണ് മുംബൈയിലാകമാനം.