ബെംഗളുരു: കർണാടകത്തിൽ കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന്‍റെ സമവായ നീക്കങ്ങൾ വീണ്ടും പൊളിയുന്നതായി സൂചന. നാളെയോ മറ്റന്നാളോ ആയി വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ഇന്നലെ രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി എംടിബി നാഗരാജ്, വീണ്ടും നിലപാട് മാറ്റി. ബിജെപി നേതാക്കൾ ചരട് വലിച്ചതോടെയാണ് നാഗരാജ് നിലപാട് മാറ്റിയത്.
ഇന്ന് മുംബൈയ്ക്ക് തിരികെപ്പോയ വിമതൻ കെ സുധാകറിനൊപ്പം എംടിബി നാഗരാജും പോയിട്ടുണ്ട്. ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ആർ അശോകയ്ക്ക് ഒപ്പമാണ് എംടിബി നാഗരാജ് വിമാനത്താവളത്തിലെത്തിയത്.
ഇന്നലെ മുഖ്യമന്ത്രി കുമാരസ്വാമിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് രാജി പിൻവലിക്കുന്നതായി മുൻ മന്ത്രി കൂടിയായിരുന്ന എംടിബി നാഗരാജ് പ്രഖ്യാപിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് എംടിബിയുടെ വീട്ടിലെത്തിയ ഡി കെ ശിവകുമാർ നാല് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് സിദ്ധരാമയ്യയെ കാണാൻ തയ്യാറായത്. അതിന് ശേഷം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എംടിബി നാഗരാജിനെ കാണാനെത്തി. ഈ മാരത്തൺ ചർച്ചകൾക്കെല്ലാം ഒടുവിലാണ് നിലപാട് മാറ്റത്തിന് വിമതൻ തയ്യാറായത്.
ഇതോടെ മുംബൈയിലുള്ള എംഎൽഎമാരെ തിരികെയെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയും മങ്ങി.