ശ്രീനഗർ: കശ്മീരിലെ കുപ്‍വാരയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അവസാനിച്ചത്. മൂന്ന് ഭീകരർ പ്രദേശത്തുണ്ടെന്നായിരുന്നു സൈന്യത്തിന്‍റെ നിഗമനം. സൈനികനടപടി അവസാനിപ്പിച്ച ശേഷം സൈന്യം ഇപ്പോള്‍ മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. തീവ്രവാദികളുടെ സംഘത്തിലുണ്ടായിരുന്ന മൂന്നാമത്തെ ആള്‍ക്ക് വേണ്ടിയാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. ഓപ്പറേഷനില്‍ പങ്കെടുത്ത സൈനികരെല്ലാം സുരക്ഷിതരാണ് എന്നാണ് വിവരം. കുപ് വാരയിലെ ബാബാഗുണ്ട് ഗ്രാമത്തിലാണ് ആക്രണം നടന്നത്.
അതേസമയം, ജമ്മു കാശ്മീരിലെ ഉറി മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ പ്രദേശവാസിക്ക് പരിക്കേറ്റു. കമൽകോട്ട ഗ്രാമത്തിലെ സൈനിക പോസ്റ്റുകൾക്കുനേരെ പാകിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. രാത്രി മുഴുവൻ വെടിവെപ്പ് ഉണ്ടായതായാണ് റിപ്പോർട്ട്.
അതേസമയം, അഭിനന്ദനെ ഇന്ന് പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറും. വാഗാ അതിർത്തി വഴിയാണ് അഭിനന്ദനെ കൈമാറുന്നതെന്നാണ് വിവരം. അഭിനന്ദനെ സ്വീകരിക്കാൻ കുടുംബം എത്തിയിട്ടുണ്ട്. റാവൽപിണ്ടിയിൽനിന്നും ലാഹോറിൽ എത്തിച്ചശേഷമായിരിക്കും അഭിനന്ദനെ കൈമാറുകയെന്നാണ് റിപ്പോർട്ട്.
ഭീകരർക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റഷ്യ വ്യാഴാഴ്ച രംഗത്തെത്തിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തിയും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഒപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചും റഷ്യന്‍ പ്രസിഡന്‍റ്‍ വ്ളാദിമിര്‍ പുട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചത്.