തിരുവനന്തപുരം: കനത്ത സുരക്ഷയില്‍ രാജ്യമെങ്ങും ഇന്നു റിപ്പബ്ലിക് ദിനം ആഘോഷിക്കും. എഴുപതാം റിപ്പബ്ലിക് ദിനത്തില്‍ കേരളത്തില്‍ പതിവ് പോലെ വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു.
തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ പ്രശംസിച്ചു. മോദിയുടെ ഭരണം സാമ്പത്തിക പുരോഗതിയുണ്ടാക്കിയെന്നും കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഗുണം ചെയ്തു. മുഖ്യമന്ത്രി അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധചെലുത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തിന്റെ പുനര്‍നിര്‍മിതി അടിയന്തരപ്രധാന്യം അര്‍ഹിക്കുന്നതായി ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. പ്രളയ പുനര്‍നിര്‍മ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണം. അനാവശ്യ വിവാദം ഒഴിവാക്കണം. സങ്കുചിത രാഷ്ട്രീയ ചിന്ത തടസ്സമാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡല്‍ഹിയില്‍ രാവിലെ 9.50നു വിജയ് ചൗക്കില്‍ നിന്നു തുടങ്ങുന്ന റിപ്പബ്ലിക് ദിന പരേഡ് രാജ്പഥ്, തിലക് മാര്‍ഗ്, ബഹാദുര്‍ ഷാ സഫര്‍ മാര്‍ഗ്, നേതാജി സുഭാഷ് മാര്‍ഗ് വഴി ചെങ്കോട്ടയിലേക്കു നീങ്ങും. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റമഫോസയാണു മുഖ്യാതിഥി. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.