കര്‍ണാടകയിലെ ചാമരാജ്‌നഗറിലെ മാരമ്മ ക്ഷേത്രത്തില്‍ പ്രസാദം കഴിച്ച് 15 പേര്‍ മരിച്ച സംഭവം നടന്നത് ക്ഷേത്രട്രസ്റ്റിന്റെ അറിവോടെ. പൂജാരിയെ ചോദ്യം ചെയ്ത വേളയില്‍ ഇയാള്‍ തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. ട്രസ്റ്റിന് അകത്ത് തന്നെയുളള തര്‍ക്കമാണ് കൂട്ടകൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍.
ട്രസ്റ്റിന്റെ മേല്‍നോട്ടമുളള ഹിമ്മദി മഹാദേവ സ്വാമിയാണ് വിഷം കലര്‍ത്താന് തന്നോട് ആവശ്യപ്പെട്ടതെന്നാണ് ദൊഡ്ഡയ്യ പൊലീസിനോട് നടത്തിയ കുറ്റസമ്മതം. ട്രസ്റ്റില്‍ പ്രസാദത്തിന്റേയും മറ്റും ചുമതല വഹിക്കുന്ന എതിര് വിഭാഗത്തിനെ കുടുക്കാനായാണ് ഹിമ്മദി സ്വാമി വിഷം കലര്‍ത്താന് ആവശ്യപ്പെട്ടതെന്ന് രാംപുര പൊലീസ് പറയുന്നു. ക്ഷേത്രത്തിലെ പണം മുഴുവന്‍ ഹിമ്മദിയും സംഘവും കൈക്കലാക്കുന്നതായി എതിര് വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ ക്ഷേത്രത്തില് പുതുതായി ഗോപുരം നിര്‍മ്മിക്കാനായി 1.2 കോടി രൂപയുടെ കരാര്‍ ഹിമ്മദി തയ്യാറാക്കിയിരുന്നു. എന്നാല് മറുവിഭാഗം ഇതില് അഴിമതിയുണ്ടെന്ന് ആരോപിച്ച് എതിര്‍ത്തു. ഇതേതുടര്‍ന്നാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തി മറുഭാഗത്തിനെ കുരുക്കാന്‍ ശ്രമം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സംഭവത്തില്‍ ഉള്‍പ്പെട്ട ക്ഷേത്രട്രസ്റ്റാംഗങ്ങളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഡിസംബര്‍ 15നായിരുന്നു കര്‍ണാടകയിലെ ചാമരാജ്‌നഗറിലെ മാരമ്മ ക്ഷേത്രത്തില്‍ വിഷാംശമുളള പ്രസാദം കഴിച്ച് 15 പേര്‍ മരിക്കുകയും 120 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. ഇതില്‍ നിരവധി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.