തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീതഞ്ജനുമായ ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറുന്നു. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയെടുക്കും. പരാതി ഡി.ജി.പി അന്വേഷണ സംഘത്തിന് കൈമാറി.
അപകടത്തെപ്പറ്റി കുടുംബത്തിനുള്ള സംശയങ്ങളാണു പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞു താമസിക്കാന്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇത് ഉപേക്ഷിച്ചു രാത്രി യാത്രയ്ക്കു തയാറെടുത്തതിന്റെ കാരണം അന്വേഷിക്കണമെന്ന് പിതാവ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ 10 വര്‍ഷമായി പാലക്കാട്ടെ ഒരു ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് കോടികളുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇത് അപകടവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. ഒരു പ്രോഗ്രാമിനിടെയാണ് ബാലഭാസ്‌കറിനെ ആയുര്‍വേദ ഡോക്ടര്‍ പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് ബാലഭാസ്‌കറിന് അദ്ദേഹം വജ്ര മോതിരം സമ്മാനമായി നല്‍കിയിരുന്നു. പിന്നീട് പാലക്കാട്ടെ വീട്ടില്‍ ബാലഭാസ്‌കറിനു വയലിന്‍ പരിശീലനത്തിനായി അദ്ദേഹം സൗകര്യവും ഒരുക്കി നല്‍കി. പിന്നീട് ഈ കുടുംബവുമായി ബന്ധപ്പെട്ടു വലിയ സാമ്പത്തിക ഇടപാടുകള്‍ ബാലഭാസ്‌കര്‍ നടത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നും പിതാവ് പറയുന്നു.
ആയുര്‍വേദ ഡോക്ടറുടെ കുടുംബത്തിലെ അംഗമാണ് ബാലഭാസ്‌കറിനൊപ്പം അപകട സമയത്തു വാഹനത്തില്‍ ഉണ്ടായിരുന്ന അര്‍ജുന്‍. ബാലഭാസ്‌കറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു അര്‍ജുന്‍ ആദ്യം പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ ഭാര്യ ലക്ഷ്മിയുടെ മൊഴി അര്‍ജ്ജുനാണ് വണ്ടിയോടിച്ചിരുന്നത് എന്നാണ്. മൊഴിയിലെ ഈ വൈരുദ്ധ്യങ്ങളാണ് സംശയത്തിനിടയാക്കിയത്.