ശ്രീനഗര്‍: കുത്തഴിഞ്ഞ അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കണമെന്നും പ്രായോഗികമല്ലാത്ത സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കില്ലെന്നും ഗവര്‍ണര്‍ സത്യപാല്‍ മലിക്. ജമ്മുകാശ്മീരില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ നിയമസഭ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍.
ബദ്ധവൈരികളായ പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചു വിട്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മൂന്നു പാര്‍ട്ടികളും. അതേസമയം, തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി എം.എല്‍.എമാരുടെ യോഗം ഇന്ന് ചേരും.
കാശ്മീര്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഇതിനിടെ രംഗത്തു വന്നിരുന്നു. ബിജെപിയുടെ പിന്തുണയോടെയാണ് സജാദ് ലോണിന്റെ നീക്കം. അഞ്ച് മാസമായി രാഷ്ട്രപതി ഭരണം തുടരുന്ന കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 87 അംഗ നിയമസഭയില്‍ 44 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
പിഡിപിയും കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന തീരുമാനം ഇന്നലെ
ഉച്ചയോടെയാണ് പുറത്തുവന്നത്. പിഡിപിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാനത്തെ മുന്‍ ധനമന്ത്രിയുമായ അല്‍ത്താഫ് ബുഖാരിയെയാണ് സമവായത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചത്.
എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ക്ക് കത്തുനല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയമസഭ പിരിച്ചുവിട്ട് അപ്രതീക്ഷമായ വഴിത്തിരിവുണ്ടായത്. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ജൂണില്‍ ബിജെപി പിന്‍വലിച്ചതോടെ കശ്മീരില്‍ ഇപ്പോള്‍ ഗവര്‍ണര്‍ ഭരണമാണ്.