കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ അവകാശം ദേവസ്വം ബോര്‍ഡിനല്ലെന്നും പ്രതിഷ്ഠയ്ക്കാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ശബരിമല ക്ഷേത്രം അടയ്ക്കാനും തുറക്കാനുമുളള അധികാരം ദേവസ്വം ബോര്‍ഡിനാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എംടി രമേശിന്റെ പ്രതികരണം. ശബരിമല ക്ഷേത്രവും തന്ത്രിയും ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണെന്ന ധാരണ തെറ്റാണ്. അവിശ്വാസിയായ മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണമെന്നും എം.ടി രമേശ് പറഞ്ഞു.
വിശ്വാസ സമൂഹത്തെ ആക്ഷേപിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസം സന്നിധാനത്ത് തടിച്ചുകൂടിയ ഭക്തരെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ല. പരമാവധി ശ്രമിച്ചിട്ടും സ്ത്രീകളെ ശബരിമല കയറ്റാന്‍ കഴിയാതെ പോയതിലെ അമര്‍ഷമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി. മഅദനി വിഷയത്തില്‍പ്പോലും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രി വിശ്വാസികളുടെ കാര്യത്തില്‍ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ എന്തിനാണ് മടി കാണിക്കുന്നതെന്ന് രമേശ് ചോദിച്ചു.
ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന യുക്തിരഹിതമാണ്. സംസ്ഥാന സര്‍ക്കാരിന് നേരിടാന്‍ കഴിയാത്ത അടിയന്തരഘട്ടങ്ങളില്‍ മാത്രമെ കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ കഴിയു. ആര്‍ട്ടിക്കിള്‍ 252 പ്രകാരം രണ്ട് നിയമസഭകള്‍ കൂടി ചേര്‍ന്നെടുക്കുന്ന തീരുമാനത്തെ നടപ്പിലാക്കാന്‍ കഴിയും. ഇതിന് സംസ്ഥാന സര്‍ക്കാരാണ് മുന്‍കൈയ്യെടുക്കേണ്ടതെന്നും എംടി രമേശ് വ്യക്തമാക്കി. എന്നാല്‍ സോളാര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് കോണ്‍ഗ്രസിന്റെ വായടപ്പിച്ചിരിക്കുകയാണ് സര്‍ക്കാരെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി.
വൃശ്ചികം ഒന്നിന് വീണ്ടും നട തുറക്കാനിരിക്കെ പോലീസ് നടപടികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ ഇതുവരെ നടന്നതായിരിക്കില്ല ശബരിമലയില്‍ നടക്കാന്‍ പോകുന്നതെന്ന് എം.ടി രമേശ് മുന്നറിയിപ്പ് നല്‍കി. അതേസമയം ശബരിമലയില്‍ അക്രമസംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും നിലയ്ക്കല്‍ പ്രശ്‌നമുണ്ടാക്കിയത് ആരാണെന്ന് അറിയില്ലെന്നും എം.ടി രമേശ് പറഞ്ഞു. നവംബര്‍ 15 വരെ സംസ്ഥാനത്തുടനീളം ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. അതിനു ശേഷവും സമാന നിലപാടാണ് സര്‍ക്കാരിനെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും എം.ടി രമേശ് തുറന്നടിച്ചു.