ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയായ മൂത്തമകനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇയാള്‍ ഓണ്‍ലൈന്‍ ഗെയിം ആയ പബ്ജിക്ക് അടിമയായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിക്കാത്തതാണ് കൊലയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ പത്തൊമ്പതുകാരനായ സൂരജ് കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു.
ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്ന ഇയാള്‍ മറ്റൊരു സ്ഥലത്തു മുറി വാടകയ്ക്കെടുത്ത് ക്ലാസുകള്‍ ഒഴിവാക്കി കൂട്ടുകാര്‍ക്കൊപ്പം മണിക്കൂറുകളോളം ഓണ്‍ലൈന്‍ വാര്‍ ഗെയിം ആയ പബ്ജി കളിക്കുകയായിരുന്നു പതിവ്. ഇത് മാതാപിതാക്കളും സഹോദരിയും ചോദ്യം ചെയ്തിരുന്നു. ഇതില്‍ കലി പൂണ്ട സൂരജ് മൂവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വസന്ത്കുഞ്ജിലെ കിഷന്‍ഗഡിലുള്ള വീടിനുള്ളില്‍ മിഥിലേഷ് വര്‍മ (48), ഭാര്യ സിയ (38), മകള്‍ നേഹ (16) എന്നിവരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂരജ് തന്നെയാണ് അയല്‍ക്കാരെ വിളിച്ചുകൂട്ടിയത്. കൈയ്ക്കു നിസാര പരുക്കേറ്റ നിലയിലായിരുന്നു സൂരജ്. വീട് ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. രണ്ട് അജ്ഞാതര്‍ വീട്ടില്‍ കടന്നുകയറി ആക്രമിച്ചതായാണു സൂരജ് നല്‍കിയ മൊഴി. നാട്ടുകാര്‍ ഇതു വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ പോലീസെത്തി പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ തന്നെ കൊല നടത്തിയയാള്‍ വീടിനുളളില്‍ തന്നെയുളളതാണെന്ന് മനസിലാക്കുകയും ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. പ്രതിയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.