Kerala

നാടിന്റെ ഒരുമ തകര്‍ക്കാന്‍ ശ്രമം; ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതിയുടെ വിധി എന്തായാലും അംഗീകരിക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. ആ നിലപാടു സ്വീകരിച്ച സര്‍ക്കാര്‍ എങ്ങനെ പുനഃപരിശോധന ഹര്‍ജി നല്‍കും. അതു കോടതിക്കു നല്‍കിയ ഉറപ്പിനു വിരുദ്ധമാകുമെന്ന് ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും തുല്യതയാണു സര്‍ക്കാര്‍ നിലപാടെന്നും വ്യക്തമാക്കി.

മാത്രമല്ല വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നതു സര്‍ക്കാര്‍ നയമല്ല. എന്നാല്‍ രാഷ്ട്രീയപ്രേരിതമായി സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധിയെ എതിര്‍ക്കുന്നവര്‍ക്ക് ചരിത്രം ഓര്‍മിപ്പിച്ചുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണെന്നും എന്നാലിപ്പോള്‍ നാടിന്റെ ഒരുമ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യ ചരിത്രം ആരും മറക്കരുത്. മന്നത്ത് പത്മനാഭന്റെ നവോത്ഥാന ഇടപെടല്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിനുള്ളിലെ അനാചാരങ്ങള്‍ക്ക് എതിരെയും മന്നത്ത് പത്മനാഭന്‍ പോരാടി. സാമൂഹിക പരിഷ്‌കരണങ്ങളിലൂടെയാണ് കേരളം മുന്നേറിയതെന്നത് വിസ്മരിക്കരുത്.

ആചാരങ്ങളില്‍ ഇടപെടേണ്ടെന്ന ധാരണ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നു. അതുമാറി ഇടപെടണമെന്ന തീരുമാനം ദേശീയ പ്രസ്ഥാനങ്ങള്‍ കൈക്കൊണ്ടു. അതിന്റെ ഫലമാണ് വൈക്കം സത്യാഗ്രഹം ഉള്‍പ്പെടെയുള്ളവ. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ശബരിമല വിധിക്ക് കാരണം സര്‍ക്കാരിന്റെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top