Kerala

കനത്ത തിരിച്ചടി; ബ്രൂവറി വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍

കോഴിക്കോട്: സമൂഹത്തില്‍ കത്തിപ്പടരുന്ന ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ബ്രൂവറിയില്‍ നിലപാട് മയപ്പെടുത്തി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ സര്‍ക്കാരിന്റെ കൈവിട്ട്‌പോകുകയാണ്.

അനുമതി നല്‍കിയെന്നാല്‍ മദ്യനിര്‍മാണകേന്ദ്രം തുടങ്ങാനുള്ള ലൈസന്‍സ് നല്‍കിയെന്നല്ല അര്‍ഥമെന്ന് എക്സൈസ് മന്ത്രി പറഞ്ഞു. ആരോപണവിധേയമായ നാലുസ്ഥാപനങ്ങളും പരിശോധനയിലാണ്, ഭുഗര്‍ഭജലത്തിന്റെ സാധ്യത ഉള്‍പ്പെടെ പരിശോധിച്ചശേഷമേ ലൈസന്‍സ് നല്‍കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും സര്‍ക്കാരിനു ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നും മന്ത്രി കോഴിക്കോട് വ്യക്തമാക്കി.

അതേസമയം, നയത്തില്‍ മാറ്റമില്ലാത്തതിനാല്‍ ബ്രൂവറികള്‍ക്കും സിസ്റ്റലറിക്കും അനുമതി നല്‍കിയത് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതികള്‍ നല്‍കിയത്. ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് സമര്‍ഥനാണെന്നും പുറമെ നിന്ന് മദ്യം കൊണ്ടുവരുന്നവര്‍ വിവാദങ്ങള്‍ക്ക് പിന്നിലുണ്ടോയെന്ന് പരിശോധിക്കണം. കിന്‍ഫ്രയില്‍ വ്യവസായം നടത്താന്‍ ഭൂമി അനുവദിക്കുന്നത് സാധാരണ നടപടിക്രമമാണെന്നും എകെ ബാലന്‍ കണ്ണൂരില്‍ പറഞ്ഞു.

എന്നാല്‍ വിവാദം അപ്രസക്തമാണെന്ന് വാദവുമായി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഇപ്പോള്‍ നല്‍കിയത് പ്രാഥമിക അനുമതി മാത്രമാണെന്നും അന്തിമാനുമതി നല്‍കിയിട്ടില്ലെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. സര്‍ക്കാര്‍ അനുമതി നല്‍കിയ 3 ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും വിശദ റിപ്പോര്‍ട്ടും പ്ലാനും മറ്റു രേഖകളും നിയമപ്രകാരം ഹാജരാക്കാന്‍ അതതു ജില്ലകളിലെ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

വിവാദത്തില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞ് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും അനുവദിക്കാനാവില്ലെന്ന് വി.എസ് വ്യക്തമാക്കി. ബ്രൂവറിക്ക് അനുമതി നല്‍കിയത് ആശങ്കാജനകമാണെന്നും പെപ്സി, കോക്ക കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനത്തെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വിഎസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top