പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള മിതമായ ബഡ്ജറ്റില്‍ നടത്തും. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാതെ ചലച്ചിത്ര അക്കാദമി സ്വന്തം നിലയില്‍ പണം കണ്ടെത്തിയാണ് ഇരുപത്തിമൂന്നാം അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തുക. ഡിസംബര്‍ ഏഴു മുതല്‍ പതിമൂന്നു വരെ തിരുവന്തപുരത്താണ് ചലച്ചിത്രമേള. 3.25 കോടി രൂപയാണ് മേളയ്ക്ക് പ്രതീക്ഷിക്കുന്ന ചിലവ്. അത് സ്‌പോണ്‍സര്‍ഷിപിലൂടെ കണ്ടെത്താനാണ് അക്കാദമി ശ്രമിക്കുന്നത്.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കായുള്ള മത്സര വിഭാഗം, ലോക സിനിമ, ഇന്ത്യന്‍ സിനിമ, ഇന്ത്യന്‍-മലയാളം സിനിമാ വിഭാഗങ്ങള്‍ എന്നിവ ഉണ്ടാകും. റിട്രോസ്‌പെക്ടിവ്, ഹോമേജ്, തുടങ്ങിയ വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടാനാണ് സാധ്യത. മൂന്നു തിയേറ്ററുകള്‍ കുറച്ചു പതിനൊന്നു തിയേറ്ററുകളിലായി മേള നടത്തും.
പവലിയനുകള്‍ നിര്‍മ്മിക്കുന്നതിന്റെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് ഇത്തവണ ഫെസ്റ്റിവല്‍ ഓഫീസ് ഉണ്ടാവില്ല. ഉദ്ഘാടന ചടങ്ങിലെ ആര്‍ഭാടം ഒഴിവാക്കി ലളിതമായി നടത്തും.
ഡെലിഗേറ്റ് ഫീ 2000 രൂപയായി ഉയര്‍ത്തും. സൗജന്യ പാസുകള്‍ ഉണ്ടാവില്ല. വിദേശ പ്രതിനിധികളുടെ എണ്ണം കുറയ്ക്കുകയും ജൂറി അംഗങ്ങളെ പരമാവധി ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കണ്ടെത്താന്‍ ശ്രമിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.