മലപ്പുറം: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ഭാരവാഹി സ്ഥാനങ്ങളിൽ നിന്ന് പ്രമുഖ സിനിമാ നിരൂപകരായ രണ്ട് ഇടതുപക്ഷ ബുദ്ധിജീവികൾ പുറത്തായി. ചലച്ചിത്ര അക്കാദമി അംഗം ജി.പി.രാമചന്ദ്രനും ചലച്ചിത്ര അക്കാദമി ഫിനാൻസ് മെമ്പർ വി.കെ.ജോസഫും പൊന്നാനിയിൽ നടന്ന ‘പു ക സ’ സംസ്ഥാന സമ്മേളനത്തിൽ ഭാരവാഹി സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടു. സാധാരണ സംസ്ഥാന സമിതി അംഗങ്ങളായി ഇരുവരെയും നില നിർത്തിയിട്ടുണ്ട്. അറിയപ്പെടുന്ന ഫിലിം ക്രിട്ടിക്ക് ആയ വി.കെ ജോസഫ് ഐ എഫ് എഫ് കെ യിലേക്കുള്ള മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് സമിതിയിൽ ഉണ്ടായിരുന്നയാളാണ്.
ഇത്തവണത്തെ ഐഎഫ്എഫ്കെയിലേക്ക് കൊമേസ്യൽ സിനിമകളുടെ തെരഞ്ഞെടുപ്പ്, സാംസ്ക്കാരിക വകുപ്പിനും സംസ്ഥാന സർക്കാരിനും അവമതിപ്പുണ്ടാക്കി എന്ന പരാതിയും ചർച്ചകളും സി പി ഐ എം ബുദ്ധിജീവികൾക്കിടയിൽ ഉയർന്ന് വന്നിരുന്നു. ഇത് സ്വതന്ത്ര സിനിമാ പ്രവർത്തകരുടെയും ആസ്വാദകരുടെയും വൻതോതിലുള്ള പ്രതിഷേധങ്ങൾ ഐ എഫ് എഫ് കെ വേദിയിലും പുറത്തും ഉണ്ടായിരുന്നു.
സ്വതന്ത്ര സിനിമകളെ സർക്കാർ ഏജൻസികൾ ചവിട്ടി താഴ്ത്തുന്നുവെന്ന് ആരോപണമുന്നയിച്ച് മൂവ്മെന്റ് ഫോർ ഇൻറിപെൻറ്റന്റ് സിനിമ (മൈക്ക്) എന്ന സംഘടനയും രൂപം കൊണ്ട് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സ്വതന്ത്ര സിനിമാ സംവിധായകരായ സന്തോഷ് ബാബുസേനൻ, പ്രതാപ് ജോസഫ്, ശ്രീകൃഷ്ണൻ, കൃഷ്ണവേണി പു.ക.സയുടെ മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗമായ സുനിൽനാഥ് തുടങ്ങിയവരാണ് “മൈക്കി”ന്റെ പ്രധാന ഭാരവാഹികൾ.മൈക്കിന്റെ ലോഗോ പ്രകാശനം ചെയ്തത് കെ എസ് എഫ് ഡി സി ചെയർമാനായ “പു ക സ’യുടെ സംസ്ഥാന പ്രസിഡണ്ട് ഷാജി എൻ കരുൺ ആയിരുന്നു. മൈക്കിന്റെ ജനറൽ ബോഡി യോഗത്തിന്റെ ഉദ്ഘാടകൻ ലോക പ്രശസ്തസിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ആയിരുന്നു. പ്രമുഖരായ ഒട്ടേറെപ്പേർ ചലച്ചിത്ര അക്കാഡമിയുടെ ഐഎഫ്എഫ്കെയിൽ കച്ചവട സിനിമക്കാരെ തിരുകിക്കയറ്റുന്നതിനെതിരെ പ്രതികരിക്കുകയുണ്ടായി.
ഐ എഫ് എഫ് കെയിലെ മലയാളം സിനിമകളുടെ തെരഞ്ഞെടുപ്പ് ശരിയായില്ലെന്ന അഭിപ്രായം ജി.പി രാമചന്ദ്രൻ തന്നെ കോഴിക്കോട് സ്ത്രീകളുടെ ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ ഓപ്പണായി പറഞ്ഞു കഴിഞ്ഞു. ഫിലിം സൊസൈറ്റി പ്രസ്ഥാനമായ FFSl യുടെ വക്താവ് കൂടിയായ വി കെ ജോസഫ് സ്വതന്ത്ര സിനിമകളെ പിന്നിൽ നിന്നും കുത്തിയ നടപടിയുടെ തിരിച്ചടിയായിട്ടാണ് പു ക സ യുടെ ഭാരവാഹി സ്ഥാനത്ത് നിന്ന് ഇപ്പോൾ ഒഴിവാക്കപ്പെട്ടതെന്നത് പരക്കെ സിനിമാ – സാംസ്ക്കാരിക പ്രവർത്തകർക്കിടയിൽ ചർച്ച ചെയ്യപ്പെടുകയാണ്.