Kerala

കേന്ദ്രം 5000 കോടി കേരളത്തിന് ഗ്രാന്റായി നല്‍കണമെന്ന് മുഖ്യമന്ത്രി

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത രണ്ട് വര്‍ഷത്തിനിടെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 16000 കോടി ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

‘ക്യാംപുകളില്‍ ഇപ്പോഴും 700 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ചുകൊടുക്കാന്‍ 2500 കോടി ആവശ്യമാണ്. കേന്ദ്രവിഹിതത്തില്‍ 10 ശതമാനം വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ട്.’ കേരളത്തിനായി പ്രത്യേക പാക്കേജ് നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും ഗുണപരമായ സമീപനമാണ് പ്രധാനമന്ത്രിയില്‍ നിന്നുമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശകമ്പനി കേരളത്തെ സഹായിക്കുന്നതില്‍ തടസമില്ലെന്നും എന്നാല്‍ വിദേശ രാജ്യം സഹായം നല്‍കുന്നത് സ്വീകരിക്കുന്നതില്‍ സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ ചില തടസങ്ങളുണ്ടെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികള്‍ ഇതിനോടകം സഹായത്തിനായി മുന്നോട്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. കൂടിക്കാഴ്ചഡില്‍ പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രം നല്‍കിയ സഹായത്തിന് സംസ്ഥാനത്തിന്റെ നന്ദി അറിയിച്ചുവെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

5000 കോടി കേരളത്തിന് ഗ്രാന്റായി നല്‍കണമെന്നും 4796 കോടി രൂപ കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, വിദേശസഹായങ്ങള്‍ സ്വീകരിക്കുന്നതിലുള്ള തടസ്സം നീക്കം ചെയ്യുന്നതിനെ കുറിച്ചും പ്രധാനമന്ത്രിയോട് സൂചിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകബാങ്കില്‍ നിന്നും ഐഎംഡിബിയില്‍ നിന്നും പണം സ്വീകരിക്കുന്നത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രാധിഷ്ടിത പദ്ധതികളില്‍ 10 ശതമാനം വര്‍ധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാന്റായി ആവശ്യപ്പെട്ട തുക അടിസ്ഥാന സൗകര്യങ്ങള്‍ക്കായിട്ടായിരിക്കും വിനിയോഗിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top