Breaking News

ജെസ്നയെ കാണാതായിട്ട് ഇന്ന് ആറുമാസം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് ഇന്നേയ്ക്ക് ആറുമാസം. മാര്‍ച്ച് 22നാണ് എരുമേലി മുക്കൂട്ടുത്തറ സ്വദേശി ജെസ്‌നയെ കാണാതായത്. കേസ് അന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ചെങ്കിലും ജസ്‌നയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന.

കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടുലക്ഷം ടെലഫോണ്‍ മൊബൈല്‍ നമ്പരുകളാണ് ശേഖരിച്ചത്. ഇതില്‍ 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം 1,000 നമ്പരുകളുടെ വിലാസം ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ജെസ്‌ന എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജസ്‌നയെ ആരും കണ്ടിട്ടില്ല. ജസ്‌നയെ കാണാതായ ദിവസം പിതാവ് ജെയിംസ് എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് പോകുമ്പോള്‍ ജെസ്‌ന മൊബൈല്‍ ഫോണ്‍ എടുത്തിരുന്നില്ല. വീട്ടില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. പിന്നീട് അന്വേഷണം തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പിക്കുകയായിരുന്നു.

ജസ്‌നയ്ക്കായി സംഘം കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. സംഭവദിവസം 16 തവണ ജെസ്‌നയെ ഫോണില്‍ വിളിച്ച സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്തു. മുണ്ടക്കയത്തെ ഒരു കടയിലെ നിരീക്ഷണ ക്യാമറയില്‍ ജെസ്‌നയോട് സാദൃശ്യമുള്ള ഒരു യുവതിയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അത് ജെസ്‌നയല്ലെന്ന് പിന്നീട് തെളിഞ്ഞു. ജെസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് പ്രഖ്യാപിച്ച പ്രതിഫലത്തുക അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ നല്‍കിയ കേസ് അടുത്ത മാസം കോടതി വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top