പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് യുഎഇ ഗവണ്‍മെന്റ് 700 കോടി രൂപ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗികമായി അറിയിച്ചത്. ഇതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റ് ചെയ്ത ട്വീറ്റും വൈകാതെ തന്നെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വിദേശ സഹായം സ്വീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. വിവാദം പുകയുന്നതിനിടെ 700 കോടി നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്.
700 കോടിയുടെ സഹായവാഗ്ദാനം നല്‍കിയിട്ടില്ലെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചതെങ്ങനെയെന്നാണ് ഉയരുന്ന സംശയം. ഇതിന് മുഖ്യമന്ത്രി നല്‍കുന്ന വിശദീകരണം ഇങ്ങനെ; ‘യു.എ.ഇ.സര്‍ക്കാര്‍ 700 കോടി വാഗ്ദാനം ചെയ്ത കാര്യം എം.എ. യൂസഫലിയാണ് എന്നെ അറിയിച്ചത്. ബക്രീദ് ആശംസ അറിയിക്കാന്‍ യുഎഇ ഭരണാധികാരിയെ സന്ദര്‍ശിച്ച വേളയില്‍ അവര്‍ യൂസഫലിയോട് സഹായവാഗ്ദാന വിവരം അറിയിക്കുകയായിരുന്നു. ഇതു ജനങ്ങളോട് പറയാമോ എന്ന് യുസഫലിയോട് ആരാഞ്ഞിരുന്നു. അദ്ദേഹം ഉറപ്പിച്ചുപറയുകയും ചെയ്തു. അതനുസരിച്ചാണ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ട്വീറ്റ് നിങ്ങള്‍ കണ്ടതാണല്ലോ’
യൂസഫലിയാണ് മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചതെങ്കില്‍ പിന്നീട് യുഎഇയുടെ തീരുമാനം മാറിയതാണോ എന്നതാണ് സംശയം. പ്രഖ്യാപനത്തിനു ശേഷം ‘ഉദാരമായ വാഗ്ദാനം’ എന്നായിരുന്നു യുഎഇ സ്ഥാനപതിയെ ടാഗ് ചെയ്തുകൊണ്ടുളള പ്രധാനമന്ത്രിയുടെ ട്വീറ്റ്. യുഎഇയുടെ സഹായവാഗ്ദാനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നു എന്നതിന് തെളിവാണിതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. അതേസമയം കേരളത്തിലെ വെളളപ്പൊക്ക കെടുതി വിലയിരുത്താന്‍ സമിതി രൂപികരിച്ചിട്ടുണ്ടെന്നും ആവശ്യമായ സഹായം നടപ്പാക്കുമെന്നുമാണ് യുഎഇ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ യുഎഇ അടക്കമുളള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം കേരളത്തിലെത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയെ മതിയാകു.