Kerala

കേരളത്തിലെ മഹാപ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ പാളിച്ച; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

ഡാമുകള്‍ തുറന്നുവിട്ടതിലെ പാളിച്ചയാണ് കേരളത്തില്‍ അതിഭീകരമായ പ്രളയത്തിന് വഴിവച്ചതെന്ന് വിമര്‍ശനമുയരുന്നു. മഴ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് മൂപ്പത്തിമൂന്നോളം ഡാമുകളാണ് സംസ്ഥാനത്ത് തുറന്നത്. ഒരേ സമയത്ത് തന്നെ മിക്ക ഡാമുകളും തുറന്നതോടെയാണ് കേരളം പ്രളയത്തില്‍ മുങ്ങിയത്. അതോടൊപ്പം കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കെഎസ്ഇബി കാണിച്ച അത്യാര്‍ത്തിയും വിനയായെന്ന് ആരോപണങ്ങളുണ്ട്.

വയനാട്ടില്‍ ബാണാസുര സാഗര്‍ തുറന്ന് വിട്ടത് മുന്നറിയിപ്പ് പോലും നല്‍കാതെയാണ്. ബാണാസുര സാഗര്‍ തുറന്നത് ഏഴ് പഞ്ചായത്തുകളെ വെള്ളത്തിലാക്കി. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഷട്ടറുകളുടെ ഉയരം കൂട്ടിയത്. എന്നാല്‍ അനൗണ്‍സ്‌മെന്റ് ഇല്ലാതെ ഡാം തുറന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഏറെ വൈകിയാണെങ്കിലും ജനങ്ങളെ അറിയിക്കാന്‍ തുടങ്ങിയത്.

അതേസമയം ശബരിഗിരി പ്രൊജക്ടിലെ മൂന്ന് ഡാമുകളും ഒന്നിച്ച് തുറന്നതാണ് പത്തനംതിട്ടയിലും ചെങ്ങന്നൂരിലും പ്രളയം ഉണ്ടാകാന്‍ പ്രധാന കാരണമായി പറയുന്നത്. വീടുകളില്‍ വെളളം കയറിത്തുടങ്ങിയ 14നു രാത്രിയിലും 15നു പുലര്‍ച്ചെയും പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. ചട്ടപ്രകാരം റെഡ് അലര്‍ട്ടിന് 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയ ശേഷം മാത്രമെ വെളളം തുറന്നുവിടാന്‍ പാടുളളു. എന്നാല്‍ റെഡ് അലര്‍ട്ട് നല്‍കുന്നതിലെ പാളിച്ച ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവച്ചത്.

അപ്പര്‍ ഷോളയാര്‍, പറമ്പിക്കുളം ഡാമുകളിലെ ഷട്ടര്‍ തുറക്കുന്ന വിവരം തമിഴ്നാട് അറിയിക്കാന്‍ വൈകിയതാണ് ചാലക്കുടിയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. ഡാം തുറക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പു മാത്രമാണു തമിഴ്നാട് ഇക്കാര്യം പുറത്തുവിട്ടത്. ആളിയാര്‍ ഡാം തുറക്കുന്ന കാര്യവും വൈകിയാണ് തമിഴ്‌നാട് അറിയിച്ചത്. ഇതാണ് പാലക്കാട് കിഴക്കന്‍ മേഖലയില്‍ പ്രളയമുണ്ടാക്കിയത്.

അതേസമയം മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതിനെ പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്ത് അടിസ്ഥാനത്തിലാണ് ഡാമുകള്‍ തുറന്നതെന്നും ജനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ അണക്കെട്ടുകള്‍ തുറന്നതിലെ പാളിച്ച പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ ഗുരുതര വീഴ്ചകളുണ്ടായില്ലെന്നാണ് കരുതുന്നതെന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top