ബലാത്സംഗ കേസില്‍ പ്രതിസ്ഥാനത്തുളള ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് ചോദ്യം ചെയ്യില്ല. അന്വേഷണ ചുമതലയുളള ഡിവൈഎസ് പി എംകെ സുഭാഷ് ആണ് ഇക്കാര്യം അറിയിച്ചത്. ബിഷപിനെ ഏറ്റവും ഒടുവില്‍ ചോദ്യം ചെയ്യാമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പാസ്റ്റര്‍ സെന്ററിലെ തെളിവെടുപ്പിന് അന്വേഷണസംഘം അമൃത്സറിലേക്ക് പോകും. പരാതിക്കാരിയായ കന്യാസ്ത്രിയുടെ സഹോദരന്റെ മൊഴിയെടുക്കാനാണ് അമൃത്സറിലേക്ക് പോകുന്നത്.
പഞ്ചാബിലേക്ക് തിരിച്ച അന്വേഷണസംഘം കഴിഞ്ഞ ദിവസങ്ങളില്‍ ബിഷപ്പിനെതിരായ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇടയനൊപ്പം ഒരു ദിവസമെന്ന പ്രാര്‍ത്ഥനാ യോഗത്തെ സംബന്ധിച്ച് കന്യാസ്ത്രീകളില്‍ നിന്നും വൈദികരില്‍ നിന്ന് കിട്ടിയ മൊഴിയാണ് കേസില്‍ നിര്‍ണായകമായിരിക്കുന്നത്. രാത്രിയില്‍ പ്രാര്‍ത്ഥനയ്ക്ക് എന്ന പേരില്‍ ബിഷപ് വിളിച്ചുവരുത്താറുണ്ടെന്നും ബിഷപ്പില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കി. സഭയ്ക്കകത്തു നിന്നു തന്നെ ബിഷപിനെതിരായ ശക്തമായ മൊഴികള്‍ ലഭിച്ച സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം അനിവാര്യമായിരിക്കുകയാണ്. എന്നാല്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്താല്‍ വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന പ്രത്യഘാതങ്ങള്‍ കണക്കിലെടുത്താണ് അറസ്റ്റ് വൈകുന്നതെന്നാണ് സൂചന.