Breaking News

ഇരയുടെ മൊഴിയിൽ സ്ഥിരതയില്ല,സ്ഥാപിത താൽപര്യക്കാരുടെ കെണിയിൽ പെട്ടിരിക്കുകയാണ് പരാതിക്കാരി; ബിഷപ്പിനെ കുറ്റ വിമുക്തനാക്കിയ വിധിയുടെ പകർപ്പ് പുറത്ത്

കോട്ടയം: ബിഷപ്പിനെ കുറ്റ വിമുക്തനാക്കിയ വിധിയുടെ പകർപ്പ് പുറത്ത്. പരാതിക്കാരിയുടെ മൊഴിയിൽ സ്ഥിരതയില്ല. ഇവർ സത്യം മറച്ചു പിടിക്കാൻ ശ്രമിച്ചതായി കോടതി പറയുന്നു. നൽകിയ പരാതിക്ക് പിന്നിൽ മറ്റു ചില താൽപ്പര്യങ്ങളുണ്ട്. സ്ഥാപിത താൽപര്യക്കാരുടെ കെണിയിൽ പെട്ടിരിക്കുകയാണ് പരാതിക്കാരി.ഫ്രാങ്കോയ്‌ക്കെതിരെ തെളിവ് ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിധി പകർപ്പിൽ പറയുന്നു. മൊഴിമാറ്റി പറഞ്ഞ ഇരയുടെ നിലപാട് വിശദീകരിക്കാൻ പ്രോസിക്യൂഷനായില്ല. ബിഷപ്പ് പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് പരാതിക്കാരി കന്യാസ്ത്രീകളോട് പറഞ്ഞു. ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതിനാലാണ് പ്രതികാര നടപടിയെന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാൽ 13 തവണ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് കോടതിയിലെത്തിയപ്പോൾ കന്യാസ്ത്രീ മൊഴി നൽകി. പരാതിക്കാരിയുടെ മൊഴി പൂർണാർത്ഥത്തിൽ മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്ന് കോടതി പറയുന്നു. ഇരയുടെ മൊഴിയിലെ വസ്തുതകളെ പെരുപ്പിച്ച് കാണിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.

സ്വാർത്ഥതാത്പര്യങ്ങൾ ഉള്ളവരുടെ നീക്കത്തിന് ഇര വഴങ്ങിയെന്ന് ബോധ്യമായതായി കോടതി പറയുന്നു. കന്യാസ്ത്രീകൾക്കിടയിലുള്ള ശത്രുത, ഗ്രൂപ്പ് പോരാട്ടം എന്നിവ കേസിലേക്ക് നയിച്ചുവെന്ന് കോടതി വിലയിരുത്തി. അധികാരമോഹവും മഠത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവും കേസിലേക്ക് നയിച്ചു. കേസ് ഒത്തുതീർക്കാൻ പരാതിക്കാരി തയാറായതായും കോടതി ചൂണ്ടിക്കാട്ടുന്നു. ബിഹാർ അതിരൂപതയ്ക്ക് കീഴിലെ പ്രത്യേക കേന്ദ്രം വിട്ടുകൊടുത്താൽ ഒത്തുതീർപ്പിന് തയാറയേനെയെന്ന് കോടതി പറയുന്നു. പരാതിക്കാരിയെ സഹായിച്ചവർക്കെതിരെയും കോടതി പരാമർശം. 287 പേജുള്ളതാണ് വിധി.

അതേസമയം, കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്ക് മറുപടിയായി ഇരയായ കന്യാ സ്ത്രി പൊതു മധ്യത്തിലേക്ക് വരും. ബലാത്സം​ഗ കേസിലെ അതിജീവിത പൊതു സമൂഹത്തിലിറങ്ങും. മുഖം മറക്കാതെ പൊതു സമൂഹത്തിന് മുന്നിൽ വരാൻ തന്നെയാണ് തീരുമാനം. നിരാശയോടെ മുഖം മറച്ച് വെറുതെയിരിക്കില്ല. പൊതു സമൂഹത്തിനോട് എല്ലാം വെളിപ്പെടുത്തും.

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top