മോസ്‌കോ: ഗ്രൂപ്പ് ഡിയില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ അര്‍ജന്റീനയും ഐസ്‌ലാന്റും നേര്‍ക്കുനേര്‍. ജയത്തോടെ തുടങ്ങാനുറച്ചാണ് കരുത്തരായ മെസിയും സംഘവും എത്തുന്നത്. എന്നാല്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ തന്നെ ശക്തരായ അര്‍ജന്റീനയെ നേരിടേണ്ടി വരുന്നത് ഐസ്‌ലാന്റിന് വെല്ലുവിളിയാകും. അതേസമയം 2016 യൂറോ കപ്പിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ചതിന്റെ ആത്മവിശ്വാസമുണ്ട് ഐസ്‌ലാന്റിന്.
യൂറോപ്പിലെ വന്‍ ക്ലബ്ബുകളില്‍ കളിച്ച് പരിചയമുള്ള നിരവധി കളിക്കാര്‍ ടീമിനൊപ്പമുണ്ട്. മിഡ്ഫീല്‍ഡര്‍ ഗില്‍ഫി സിഗാര്‍ഡ്‌സണും സ്‌ട്രൈക്കര്‍ ആരോണ്‍ ഗുണ്ണാര്‍സണുമാണ് ടീമിലെ പ്രമുഖര്‍. കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരേ മികച്ച പ്രകടനമാണ് ഐസ്‌ലാന്റിന്റെ ലക്ഷ്യം. ഒരു സമനിലയെങ്കിലും നേടാനായാല്‍ ടീമിന് അത് വലിയ നേട്ടമാകും. ഹൈമിര്‍ ഹാള്‍ഗ്രിംസണാണ് ടീമിന്റെ പരിശീലകന്‍.
ലോകകപ്പിനെത്തുന്നതില്‍ ഏറ്റവും മികച്ച ആക്രമണ നിരയുള്ള ടീമാണ് അര്‍ജന്റീന. പക്ഷേ യോഗ്യതാ റൗണ്ടിലടക്കം കാഴ്ചവെച്ച മോശം പ്രകടനം ടീമിന് ആശങ്ക സമ്മാനിക്കുന്നുണ്ട്. നായകനും സൂപ്പര്‍ സ്‌ട്രൈക്കറുമായ ലയണല്‍ മെസിയെ മാത്രം ആശ്രയിച്ച് മുന്നേറുന്ന ടീമിന് ഇത്തവണ ഏറെ വിയര്‍ക്കേണ്ടിവരുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ നിരീക്ഷകരുടേയും പക്ഷം. ചിലിയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയ സാംപോളിയുടെ തന്ത്രങ്ങള്‍ അര്‍ജന്റീനയുടെ പ്രകടനത്തെ സ്വാധീനിക്കുമോയെന്ന് കാത്തിരുന്ന് കാണണം.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇരുടീമുകളുടേയും ആദ്യ ഏറ്റുമുട്ടലാണിത്. മോസ്‌കോയിലെ സ്‌പോര്‍ട്‌സ് അരീനയില്‍ വൈകീട്ട് 6.30നാണ് മത്സരം ആരംഭിക്കുക. അര്‍ജന്റീനയും ക്രൊയേഷ്യയും നൈജീരിയയും ഐസ്‌ലാന്റുമടങ്ങുന്ന ഗ്രൂപ്പ് ഡിക്ക് മരണഗ്രൂപ്പെന്ന വിശേഷണമാണുള്ളത്.