Kerala

മോദി നാല് വര്‍ഷം കടന്നു, പെട്രോള്‍ 100 കടക്കുമോ!

 

പെട്രോള്‍ ഡീസല്‍
തിരുവനന്തപുരം 82.14 74.76
കൊച്ചി 80.71 73.35
കോഴിക്കോട് 81.07 73.70

 

2014 ജനുവരിയില്‍ ക്രൂഡ് ഓയില്‍ വില 105 ഡോളര്‍. ഇതേസമയം പെട്രോളിന് 71 രൂപ. അതേവര്‍ഷം ഡിസംബറില്‍ 44 ഡോളര്‍ കുറഞ്ഞ് ക്രൂഡ്ഓയില്‍ വില 61 ഡോളറായപ്പോള്‍ പെട്രോളിന് 8 രൂപ മാത്രം കുറഞ്ഞ് 63ല്‍ എത്തി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2018 മെയില്‍ ക്രൂഡ് ഓയില്‍ വില 6 ഡോളര്‍ കൂടി 67 ഡോളറായപ്പോള്‍ പെട്രോള്‍ വില കുത്തനെ കൂടി 81 രൂപയിലെത്തി. അതായത് 18 രൂപയുടെ വര്‍ധനവ്. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലേറി നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ന് രാജ്യത്തെ ഇന്ധനവിലയിലുണ്ടായ വര്‍ധനവിന്റെ വ്യാപ്തി അതിശയിപ്പിക്കുന്നതാണ്.

കഴിഞ്ഞ ജൂണ്‍ 16-ന് പ്രതിദിന വിലമാറ്റം നിലവില്‍ വന്ന ശേഷമാണ് വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. ജൂലൈ ആദ്യം കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 65 രൂപ 61 പൈസയായിരുന്നു നിരക്ക്. ഡീസലിന് 57 രൂപ 17 പൈസയും. എന്നാല്‍ ആറ് മാസത്തിനിപ്പുറം 10 രൂപയുടെ വര്‍ദ്ധനവാണ് വിലയിലുണ്ടായിരിക്കുന്നത്. ഇന്ധനവില കുറഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ എക്സൈസ് തീരുവ കുറച്ചില്ലെങ്കില്‍ പെട്രോള്‍ വിലവര്‍ധനവ് ഇനിയും നിര്‍ബാധം തുടരും.

ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന വര്‍ധനവ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയില്‍ വരുന്ന വ്യത്യാസം, ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നത് എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഇന്ധനവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ആഗോളതലത്തില്‍ ഇന്ധന ഉപഭോഗത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസും ചൈനയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വരുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 67 ഡോളറിലെത്തിയതാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി എണ്ണക്കമ്പനികള്‍ പ്രധാനമായും പറയുന്നത്. എന്നാല്‍ നാല് വര്‍ഷം മുന്‍പ് ക്രൂഡോയില്‍ വില 105 ഡോളറില്‍ നില്‍ക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 49 രൂപ മാത്രമായിരുന്നു വില.

ഡീസല്‍ വില ദിനംപ്രതി കൂടുന്നത് സാധാരണക്കാരെയാണ് ഗുരുതരമായി ബാധിക്കുന്നത്. ഇതേതുടര്‍ന്ന് അവശ്യസാധനങ്ങളുടെ വില ഉയരുന്നത് രാജ്യത്തെ സാമ്പത്തിക മേഖലയെ തളര്‍ത്തുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. എണ്ണവില വര്‍ധനവ് എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുകയും സാമ്പത്തികമായി രാജ്യം പിന്നോട്ടു പോകുമെന്നും സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം കര്‍ണാടക തിരഞ്ഞെടുപ്പ് വേളയില്‍ ദിവസങ്ങളോളം ഇന്ധവില പിടിച്ചു നിര്‍ത്തിയ മോഡിയുടെ തന്ത്രം, എണ്ണക്കമ്പനികള്‍ക്കുമേല്‍ വീണ്ടും പയറ്റണമെന്നാണ് രാജ്യമൊട്ടാകെ ഉയരുന്ന ആവശ്യം. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില നല്‍കിയാണ് ദിനംപ്രതി പെട്രോള്‍ വില ഇപ്പോള്‍ കൂടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top