നിപ വൈറസ് രോഗം സംബന്ധിച്ച് പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. പ്രതിരോധ നടപടികള്‍ കൈക്കൊണ്ടതായും രോഗലക്ഷണമുളളവരുമായി നേരിട്ടുളള സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണമെന്നും ശൈലജ നിര്‍ദ്ദേശിച്ചു.
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചങ്ങരോത്തും പരിസര പ്രദേശങ്ങളിലുമായി മൂന്ന് ക്യാമ്പുകള്‍ ആരോഗ്യവകുപ്പ് തുറന്നു. ഇതിന് പുറമെ ഹെല്‍പ് ഡെസ്‌കുകള്‍ പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ വീടുകള്‍ തോറും നേരിട്ടെത്തി നിപ്പ വൈറസ് എന്താണെന്നും എങ്ങിനെയാണ് ഇവ മനുഷ്യരിലേക്ക് കടക്കുന്നതെന്നും ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതുവരെ നിപ വൈറസ് ബാധിച്ച് മൂന്നു മരണങ്ങളേ സ്ഥിരീകരിച്ചിട്ടുളളൂ. ആറ് പേരുടെ മരണം സംബന്ധിച്ച് പരിശോധനയ്ക്ക് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അതേസമയം ചികിത്സയിലുളള ഒരാളുടെ ശരീരത്തില്‍ നിപ്പ വൈറസ് ഉളളതായി സ്ഥിരീകരിച്ചു. എന്നാല്‍ ചികിത്സയിലുളള മറ്റ് ഏഴ് പേരുടെ കാര്യത്തില്‍ നിപ്പ വൈറസ് ബാധ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ രക്തസാമ്പിളുകള്‍ മണിപ്പാലിലേക്ക് അയച്ചുകൊടുത്ത് ഫലം കാത്തിരിക്കുകയാണ്.
നിപ വൈറസ് ബാധയാണെന്ന് സംശയം തോന്നുന്ന എല്ലാ രോഗികളുടെയും രക്തസാമ്പിളുകളും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിന് ശേഷമാണ് ഈ കാര്യങ്ങള്‍ മന്ത്രി വ്യക്തമാക്കിയത്.