കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ലിത്വാനിയ സ്വദേശി ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ആളെ തിരിച്ചറിഞ്ഞതായി സൂചന. ബോട്ടിങ് നടത്താമെന്ന് പറഞ്ഞാണ് ഇയാള്‍ ലിഗയെ ഒപ്പം കൂട്ടിയതെന്ന് കസ്റ്റഡിയിലുളള ഒരാള്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ചയുടന്‍ അറസ്റ്റ് ഉണ്ടായേക്കും. കസ്റ്റഡിയിലുളള മൂന്നു യുവാക്കളടക്കം 5 പേരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഇതില്‍ ഒരാളുടെ ഫൈബര്‍ ബോട്ടിലാണ് ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാനഭംഗം ശ്രമം ചെറുത്ത ലിഗയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
അതേസമയം, ലിഗയുടേത് കൊലപാതകമാണെന്ന് വ്യക്തമായിട്ടും പൊലീസിന് ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല. കസ്റ്റഡിയില്‍ ഉളളവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്നതിനുളള തെളിവുകളുടെ അഭാവമാണ് ഇതിന് കാരണം.
മൃതദേഹം കണ്ട കാട്ടില്‍ നിന്നും വിരലടയാളങ്ങളും മുടിയിഴകളും ശേഖരിച്ചിട്ടുണ്ട്. ഇവയുടെ ഫൊറന്‍സിക് പരിശോധനാഫലം വരുന്നതോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.