Home app

ശ്രീജിത്തിന്റെ മരണം ; മര്‍ദനം ലോക്കപ്പില്‍ വച്ചുതന്നെയെന്ന് സ്ഥിരീകരിക്കുന്ന ഫോട്ടോ പുറത്ത്

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പില്‍ വച്ചായിരുന്നുവെന്ന് ഉറപ്പിക്കുന്ന ഫോട്ടേ പുറത്ത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച ശേഷം രാത്രി എടുത്ത ശ്രീജിത്തിന്റെ ഫോട്ടോയില്‍ ശ്രീജിത്തിന് മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല.

ഈ ചിത്രം കേസില്‍ നിര്‍ണായക തെളിവാകും. കസ്റ്റഡിയിലെടുത്ത ആറാം തീയതി രാത്രി 11 മണിക്ക് ശേഷമോ, ഏഴിന് പുലര്‍ച്ചെയോ ആയിരിക്കാം ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നാണ് സൂചനകള്‍. ഏഴിന് പുലര്‍ച്ചെയാണ് ശ്രീജിത്തിന് വയറുവേദന അനുഭപ്പെട്ടതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഒമ്പതാം തീയതി വൈകിട്ട് ശ്രീജിത്ത് മരണപ്പെടുകയും ചെയ്തു.

അതേസമയം, വീടിന്റെ വരാന്തയില്‍ കിടക്കുകയായിരുന്ന ശ്രീജിത്തിനെ ഏപ്രില്‍ ആറിന് രാത്രി 10.30-ഓടെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ സജിത്തിന്റെ മൊഴി. മഫ്ടിയിലെത്തിയവരാണ് കൊണ്ടുപോയതെന്നും മിനിറ്റുകള്‍ക്കകം ഇരുവരെയും ലോക്കല്‍ പോലീസിന് കൈമാറിയെന്നും സജിത്ത് പറയുന്നു.

ഇത് ലോക്കല്‍ പോലീസ് പാടേ നിഷേധിക്കുകയാണ്. മഫ്ടിയിലെത്തിയ ടൈഗര്‍ ഫോഴ്സിന്റെ കാറിലാണ് പ്രതികളെ കൊണ്ടുപോയതെന്നും അതില്‍ വരാപ്പുഴ സ്റ്റേഷനിലെത്തിച്ചതിന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നയാളും ഒരു എ.എസ്.ഐ.യും സാക്ഷിയാണെന്നും ലോക്കല്‍ പോലീസ് പറയുന്നു. മറ്റു നാലു പ്രതികളെ കസ്റ്റഡിയിലെടുത്തതും ടൈഗര്‍ഫോഴ്സാണ്.

കേസിലെ 10 പ്രതികളില്‍ എട്ടുപേരെയും ഏപ്രില്‍ ആറിന് വൈകീട്ട് ആറുമണിക്കും 11 മണിക്കും ഇടയിലാണ് പിടികൂടിയത്. പ്രതികളെ കൊണ്ടുപോയതിനു പിന്നാലെ നാട്ടുകാരില്‍ ചിലര്‍ സ്റ്റേഷനിലെത്തിയിരുന്നു. മര്‍ദനമുണ്ടായിട്ടുണ്ടെങ്കില്‍ അവിടെയെത്തിയവര്‍ക്ക് അറിയാനാകുമെന്നും പോലീസ് വാദിക്കുന്നു. ലോക്കപ്പില്‍ ക്യാമറയില്ല. അതുകൊണ്ടുതന്നെ ഇത് തെളിയിക്കാനാകില്ല.

കസ്റ്റഡി മര്‍ദനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ടൈഗര്‍ ഫോഴ്സിലുണ്ടായിരുന്ന പോലീസുകാരുടേതാണെന്ന് തെളിവുസഹിതം അന്വേഷണ കമ്മിഷനുമുന്‍പാകെ പറയാനാണ് നീക്കം. ഇതിനായി ശ്രീജിത്തിന്റെ ബന്ധുക്കളുടെ മൊഴികളും ലോക്കല്‍ പോലീസിന് സഹായകമാകും. ശ്രീജിത്തിനെ കൊണ്ടുപോകുന്നതില്‍ ദൃക്സാക്ഷിയായ അമ്മയെയും മകനെയും അന്വേഷണസംഘത്തിനു മുമ്പാകെയെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

കൈലിമുണ്ടും റബ്ബര്‍ചെരിപ്പുമിട്ട് മഫ്ടിയിലെത്തിയ പോലീസുകാര്‍ ബൂട്ടിന് ചവിട്ടിയാലെന്നതു പോലെയുള്ള പരിക്കുണ്ടാകുന്നതെങ്ങനെയന്ന സംശയവും ബാക്കിയാകുന്നുണ്ട്. മുനമ്പം എസ്.ഐ.യില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത വാഹനം ഇപ്പോഴും പോലീസ് ക്ലബ്ബില്‍ കിടക്കുകയാണ്. തിരിച്ചുനല്‍കിയിട്ടില്ല. ശ്രീജിത്തിനെ ഈ വാഹനത്തിലാണ് കൊണ്ടുപോയതെന്ന റൂറല്‍ ടൈഗര്‍ സ്‌ക്വാഡിലുള്ള പോലീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ കഴിഞ്ഞ ദിവസം, ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ റൂറല്‍ എസ്.പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍.ടി.എഫ്) പിരിച്ചുവിട്ടു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആര്‍.ടി.എഫാണ്. ഇവരുടെ മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ടീം അംഗങ്ങളായ എം.എസ്. സുമേഷ്, ജിതിന്‍രാജ്, പി.പി. സന്തോഷ് കുമാര്‍ എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top