കൊച്ചി: ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് ഹൈക്കോടതി റദ്ദാക്കി. ഹാരിസണ്‍ മലയാളം കമ്പനിയുടെ നാല്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുത്ത സ്പെഷല്‍ ഓഫിസര്‍ എം.ജി.രാജമാണിക്യത്തിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹാരിസണ്‍ കമ്പനി നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്ന് കോടതി വിമര്‍ശിച്ചു. വന്‍കിട കമ്പനികളുടെ നിലനില്‍പ് സംസ്ഥാനത്തിന് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഹാരിസണിന്റെ കൈവശമുളള നാല്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികളും തുടങ്ങിയിരുന്നു. ഈ റിപ്പോട്ടും ഇതിന്മേലുളള നടപടികളുമാണ് ഹൈക്കോടതി റദ്ദാക്കിയത്.
വ്യാജരേഖ ചമച്ചാണ് ഹാരിസണ്‍ മലയാളം അധികൃതര്‍ ഭൂമി കൈവശപ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇവ തിരിച്ചുപിടിക്കാനാണ് എം.ജി.രാജമാണിക്യത്തെ സ്പെഷല്‍ ഓഫിസറായി നിയമിച്ചത്. വിവിധ ജില്ലകളിലായി ഹാരിസണ്‍ കന്പനിക്കുളള ഭൂമി തിരിച്ചുപിടിക്കുന്നതിനുളള നടപടികളും രാജമാണിക്യം സ്വീകരിച്ചു. തുടര്‍ന്ന് ഹാരിസണ്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. സ്പെഷല്‍ ഓഫിസറുടെ നിയമനവും നടപടികളും നിയമവിരുദ്ധമാണെന്നായിരുന്നു ഹാരിസണ്‍ കമ്പനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരന്റേയും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്റേയും ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഹാരിസണ്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ സിബിഐ അന്വേഷിക്കണം, അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കണം എന്നീ ആവശ്യങ്ങളാണ് സുധീരനും കുമ്മനും ഹര്‍ജിയില്‍ ഉന്നയിച്ചത്.