തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ അങ്കച്ചൂട് മുറുകുകയാണ്. മെയ് 12നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുക. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുതന്നെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതിയും പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടത്. സാധാരണയായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രത്യേകമായാണ് നടത്താറുള്ളതെന്നും അന്ന് ചേര്‍ന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ചെങ്ങന്നൂരില്‍ പോരാട്ടം കനക്കുമെന്നതില്‍ സംശയമൊന്നുമില്ല. ഇടത് വലത് മുന്നണികളും ഒപ്പം ബിജെപി ലക്ഷ്യം വയ്ക്കുന്നത് വിജയം മാത്രമാണ്. മൂന്നുപേര്‍ക്കും മണ്ഡലം നേടുക എന്നത് അനിവാര്യമാണ്. ആര് മുന്നിലെത്തുമോ ആര് രണ്ടാമതെത്തുമോ എന്നത് ഊഹിക്കാന്‍ പോലും സാധിക്കാത്ത മത്സരത്തിനാണ് മണ്ഡലം സാക്ഷിയാകുന്നത്.
മുന്നണികള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എങ്കിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തത് ആവേശം തണുപ്പിച്ചിട്ടുണ്ട്. സീറ്റ് നിലനിര്‍ത്തുക എന്നതിലുപരി ഭരണ നേട്ടത്തിന്റെ തെളിവായാണ് ഇടതുമുന്നണിക്ക് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രധാനമാകുന്നത്. യുഡിഎഫിന് ജയിച്ചില്ലെങ്കില്‍ അത് അഭിമാന പ്രശ്‌നമാകും. സീറ്റ് തിരിച്ചു പിടിക്കുകയും പിണറായി ഭരണത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ വികാരമാണ് ചെങ്ങന്നൂരില്‍ പ്രതിഫലിച്ചതെന്ന് ചൂണ്ടിക്കാട്ടാനും യുഡിഎഫിന് ചെങ്ങന്നൂരില്‍ വിജയിച്ചേ മതിയാകൂ. ബിജെപിക്കാണെങ്കില്‍ ഇത്തവണയില്ലെങ്കില്‍ പിന്നീടൊരിക്കലുമില്ല എന്ന പോലെ ജീവന്‍ മരണ പോരാട്ടമാണ്.
ഏതായാലും തെരഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിക്കുന്നതോടെ മേടച്ചൂടിനുമേലെ തെരഞ്ഞെടുപ്പ് ചൂടുമേറും എന്നുറപ്പാണ്. ഡി വിജയകുമാറിനേയാണ് യുഡിഎഫ് ചെങ്ങന്നൂര്‍ മണ്ഡലം പിടിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സജി ചെറിയാനാണ് എല്‍ഡിഎപ് സ്ഥാനാര്‍ഥി. ശ്രീധരന്‍ പിള്ളയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി അങ്കത്തിനൊരുങ്ങുന്നത്. ശക്തമായ ത്രികോണ മത്സരത്തിനാണ് ചെങ്ങന്നൂരില്‍ വേദിയൊരുങ്ങുന്നത്.