Football

കലിപ്പടക്കി ബ്രസീല്‍; തകര്‍ന്നടിഞ്ഞ് അര്‍ജന്റീന

ബെര്‍ലിന്‍: ഒടുവില്‍ ലോകകപ്പില്‍ ജര്‍മ്മനിയോടേറ്റ കനത്ത തോല്‍വിയുടെ കണക്കും കലിപ്പും തീര്‍ത്ത് മഞ്ഞപ്പട. ലോകചാമ്പ്യന്മാരെ അവരുടെ തട്ടകത്തിലെത്തിയാണ് ബ്രസീല്‍ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. സ്വന്തം ആരാധകര്‍ക്ക് മുന്നിലേറ്റ നാണക്കേടിന് ജര്‍മ്മനിയിലെത്തി പകരം വീട്ടാനായത് കാലം കാത്തുവെച്ച കാവ്യനീതി.

37 -ാം മിനിറ്റില്‍ ഗബ്രിയേല്‍ ജിസസാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി പകരം വീട്ടിയത്. വില്ലിയന്‍ നീട്ടി നല്‍കിയ പാസ് മനോഹരമായൊരു ഹെഡറിലൂടെ ജീസസ് വലയിലെത്തിക്കുകയായിരുന്നു. 2016 ന് ശേഷം ഒരു മത്സരത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ലാത്ത ജര്‍മ്മനിയുടെ വിജയവീര്യത്തിനേറ്റ തിരിച്ചടി കൂടിയായി ജീസസിന്റെ ആ മിന്നും ഗോള്‍.

ലോകകപ്പിന് ശേഷമുള്ള ജര്‍മ്മനിയുടെ ആദ്യ തോല്‍വിയാണിത്. അവസാനം കളിച്ച 18 കളികളില്‍ ബ്രസീലിനും ഏക തോല്‍വിമാത്രമാണ് ഉള്ളത്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ജര്‍മ്മനി ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഈ നാണക്കേട് കഴുകിക്കളയാനായി എന്നത് വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ ബ്രസീലിന് ആത്മവിശ്വാസമാകും.

അതേസമയം മറ്റൊരു സന്നാഹ മത്സരത്തില്‍ അര്‍ജന്റീനയെ നാണംകെടുത്തി സ്പെയിന്‍ വിജയം സ്വന്തമാക്കി. ആറു ഗോളുകളാണ് സ്പെയിന്‍ അര്‍ജന്റീനയുടെ വലയിലെത്തിച്ചത്. അര്‍ജന്റീനക്കാകട്ടെ, തിരിച്ചടിക്കാനായത് ഒരു ഗോള്‍ മാത്രവും. റയല്‍ മാഡ്രിഡ് താരം ഇസ്‌കോ ഹാട്രിക് നേടിയ മത്സരത്തില്‍ ഡിയാഗോ കോസ്റ്റ്, തിയാഗോ അല്‍സന്റാര, അസ്പാസ് എന്നിവരും സ്പെയ്നിനായി ലക്ഷ്യം കണ്ടു. നിക്കോളാസ് ഒട്ടമണ്ടിയാണ് അര്‍ജന്റീനയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top