കൈയെത്തും ദൂരത്താണ് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിന് നഷ്ടമായത്. ആ നോവിനുള്ള മധുര പ്രതികാരമാണ് ഇത്തവണ അദ്ദേഹത്തിന് ലഭിച്ച മികച്ച നടനുള്ള പുരസ്‌കാരം. വസ്ത്രാലങ്കാരത്തില്‍ നിന്നും സിനിമാഭിനയത്തിലേക്ക്ചുവടുമാറി 36 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് മികച്ച അഭിനേതാവിനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടിയെത്തുന്നത്. വളിപ്പ് കോമഡി കഥാപാത്രങ്ങളില്‍ ടൈപ് കാസ്റ്റ് ചെയ്യപ്പെട്ട കാലമായിരുന്നു ഇന്ദ്രന്‍സിന്റെ അഭിനയ ജീവിതത്തിലെ വലിയൊരു ഭാഗവും. ഒടുവില്‍ കഥാവശേഷന്‍ എന്ന ചിത്രത്തിലെ കള്ളന്റെ കഥാപാത്രമാണ് ക്യാരക്ടര്‍ റോളുകളും ഈ നടനില്‍ ഭദ്രമാണെന്നുള്ള ബോധ്യം നമുക്കുണ്ടാക്കിത്തരുന്നത്.
അടൂര്‍, എംപി സുകുമാരന്‍ നായര്‍, ടിവി ചന്ദ്രന്‍ തുടങ്ങിയ പ്രതിഭാധനരായ സംവിധായകരുടെ കൈകളിലെത്തുമ്പോള്‍ നടന്റെ തീര്‍ത്തുംവ്യത്യസ്തമായ മറ്റൊരു ഇമേജാണ് കാണികള്‍ക്ക് മുന്നിലെത്തുന്നത്. അവാര്‍ഡ് വൈകി എന്ന തോന്നലുണ്ടോ എന്ന ചോദ്യത്തിന് ഇന്ദ്രന്‍സ് പ്രതികരിച്ചത് അതിന് ഞാന്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്നാണ്. കുസൃതി നിറഞ്ഞ മറുപടികളും നിഷ്‌കളങ്കമായ ആ ചിരിയും നാട്ടിന്‍പുറത്തുകാരന്റെ നൈര്‍മല്യവും തന്നെയാണ് മറ്റ് താരങ്ങളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നതും.