തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി ബസ്സുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. മിനിമം ചാര്‍ജ് എട്ട് രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബസുടമകള്‍ മുന്നോട്ട് വെച്ച മറ്റ് ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് ബസുടമകള്‍ പ്രതികരിച്ചു. എല്ലാ ബസ്സുകളും ഇന്ന് മുതല്‍ ഓടി തുടങ്ങും.
നിരക്ക് കൂട്ടിയിട്ടും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം തുടര്‍ന്നത്. എന്നാല്‍ പുതുതായി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ശേഷവും ബസ് ഉടമകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസ്സുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തിരുവന്തപുരം,കൊല്ലം,തൃശൂര്‍ അടക്കമുള്ളിടത്ത് ഇന്നലെ മുതല്‍ ചില ബസ്സുകള്‍ ഓടിത്തുടങ്ങിയിരുന്നു. സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിന്‍വലിച്ചത്.
സമരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ ബസ് ഉടമകള്‍ക്ക് ഗതാഗത കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ബസുടമകള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. അതേസമയം ജനങ്ങള്‍ക്ക് ദുരിതം വിതച്ച് നാല് നാളായി തുടര്‍ന്നിരുന്ന സമരം കൊണ്ട് ബസ്സുടമകള്‍ എന്തു നേടി എന്നാണിപ്പോള്‍ ഉയരുന്ന ചോദ്യം.