കൊച്ചി ; സംസ്ഥാനത്ത് ജനങ്ങളുടെ യാത്രാദുരിതം നാലാം ദിവസവും തുടരുകയാണ്. ജോലിസ്ഥലങ്ങളിലും, സ്‌കൂളിലും, കോളേജിലും പോകുവാനാകാതെ പാടുപെടുകയാണെല്ലാവരും. അധിക സര്‍വീസുകള്‍ നടത്തി കെഎസ്ആര്‍ടിസി അധിക വരുമാനം കൊയ്യുന്നുണ്ടെങ്കിലും ജനദുരിതത്തിന് അറുതിയില്ല. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി സ്വകാര്യ ബസുടമകള്‍ പ്രതിനിധികള്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
വിദ്യാര്‍ഥികളുടെ മിനിമം നിരക്കിനെ ചൊല്ലിയാണ് തര്‍ക്കം തുടരുന്നത്. ബസ് ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ബസ് ഉടമകളുമായി യുദ്ധ പ്രഖ്യാപനത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഇതിനുള്ള സാഹചര്യം ബസ് ഉടമകള്‍ ഒരുക്കരുത്. ജനങ്ങളുടെ ബുദ്ധിമുട്ട് ബസ് ഉടമകള്‍ മനസിലാക്കി സമരത്തില്‍ നിന്ന് പിന്‍മാറണം. ബസുകള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കരുത്.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് 2 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകള്‍ ശക്തമായി മുന്നോട്ട് വെച്ച ആവശ്യം. ഒപ്പം വിദ്യാര്‍ഥികളുടെ പ്രായ പരിധി 24 ആക്കി ചുരുക്കണമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചു. രണ്ടും ഗതാഗതമന്ത്രി തള്ളി. അതിനിടെ സ്വകാര്യബസ്സുടകള്‍ക്കിടയില്‍ തന്നെ ഭിന്നത രൂക്ഷമായിട്ടുണ്ട്. സമരം നിര്‍ത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ സമരം തുടരണമെന്നാണ് മറു വിഭാഗത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുതിനായി തൃശ്ശൂരില്‍ ഇന്ന് ബസ്സുടമകള്‍ യോഗം ചേരും. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ നാളെ മുഖ്യമന്ത്രിയുമായി ബസ് ഉടമകള്‍ കൂടിക്കാഴ്ച നടത്തും.