Business

ബാങ്കുകളെ വിഴുങ്ങി നീരവ് മോദി

                              ചില്ലറയല്ല തട്ടിപ്പ്

ബാങ്കിംഗ് മേഖലയില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ വായ്പാ തട്ടിപ്പിന്റെ സൂത്രധാരന്‍ നീരവ് മോദി ജനുവരി ഒന്നിന് തന്നെ രാജ്യം വിട്ടുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നത്. ശതകോടികളുടെ തട്ടിപ്പിന് കളമൊരുക്കിയ ശേഷം ഭാര്യ അമിയോടൊപ്പം ന്യൂയോര്‍ക്കിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് പരാതി നല്‍കുന്നതിന് മുമ്പുതന്നെ രാഷ്ട്രീയ സ്വാധീനമുള്ള ഈ വജ്ര രാജാവ് ഇന്ത്യ വിട്ട് പോയിരുന്നു. ന്യൂയോര്‍ക്കിലെ വാന്‍ഹട്ടണിലെ ജെഡബ്ല്യു മാരിയറ്റിന്റെ എസെക്‌സ് ഹൗസിലെ ആഢംബര സ്വീറ്റിലാണ് നീരവി മോദി താമസിക്കുന്നതെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. താമസസ്ഥലത്തിന് സമീപം തന്നെയാണ് നീരവിന്റെ ആഭരണശാലയും പ്രവര്‍ത്തിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ വിദഗ്ദമായി കബളിപ്പിച്ച നീരവ് മോദി മറ്റ് ബാങ്കുകളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 11400 കോടി രൂപയുടെ വായ്പാ തട്ടിപ്പിന് പുറമേ സമാന രീതിയില്‍ മറ്റ് ബാങ്കുകളില്‍ നിന്ന് 3000 കോടി രൂപയും നീരവ് മോദി കബളിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ഇത്തരമൊരു വായ്പാ തട്ടിപ്പിന് നീരവ് മോദി തയ്യാറാകുന്നതെന്നാണ് ബാങ്കിംഗ് മേഖലയിലുള്ളവര്‍ കരുതുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വായ്പാ തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 12 ഉദ്യോഗസ്ഥരെ ഇതിനോടകം തന്നെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്ത് പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥരും നീരവിന്റെ വജ്രശാലാ ജീവനക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലാണ്.

കേസുകളില്‍ ഉള്‍പ്പെട്ട എല്ലാ ബാങ്കുകളും അവരുടെ ബാങ്കുകളില്‍ നടന്ന സമാന തട്ടിപ്പുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം എന്‍ഫോഴ്‌സ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീരവ് മോദിയുടെ ചുരുക്കപ്പേരായ ‘നിമോ’ തട്ടിപ്പെന്ന് ധനകാര്യ പ്രസിദ്ധീകരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന സംഭവത്തില്‍ മറ്റ് ബാങ്കുകള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്.

സെന്‍ട്രല്‍ ബാങ്ക് (150 കോടി), ബാങ്ക് ഓഫി ഇന്ത്യ (127 കോടി), സിന്‍ഡിക്കേറ്റ് ബാങ്ക് (125 കോടി), ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (120 കോടി), യൂണിയന്‍ ബാങ്ക് (110 കോടി), ഐഡിബിഐ ബാങ്ക് (100 കോടി), അലഹബാദ് ബാങ്ക് (100 കോടി) എന്നീ തുകകള്‍ ഒറ്റയ്ക്കും കണ്‍സോര്‍ഷ്യം മുഖേനയും നീരവിന്റെ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ ഏജന്‍സികളുടെ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരുന്നതോടെ വായ്പാ തട്ടിപ്പിന്റെ ഭീകരമായ ചിത്രം പുറത്ത് വരുമെന്നാണ് സാമ്പത്തിക ബാങ്കിംഗ് മേഖലയിലുള്ളവര്‍ കരുതുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന സെന്‍ട്രല്‍ ബാങ്കായ റിസര്‍വ് ബാങ്കിന് ബാങ്കുകള്‍ക്ക് മേലുള്ള നിയന്ത്രണാധികാരം നഷ്ടമാവുകയാണോ എന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചോദിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top