കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് കാരണമായത് അസറ്റലിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കപ്പലില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വാട്ടര്‍ ടാങ്കിന് സമീപമുള്ള എ.സി. പ്ലാന്റില്‍ നിന്നാണ് അസറ്റലീന്‍ ചോര്‍ന്നത്. പ്ലേറ്റുകള്‍ മുറിക്കുന്നതിനായാണ് കപ്പലില്‍ അസറ്റലിന്‍ ഉപയോഗിച്ചിരുന്നത്. ഇതിനിടെ എ.സി. പ്ലാന്റില്‍ വെച്ച് അസറ്റലിന്‍ ചോര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്.
അതേസമയം കപ്പലിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് സംശയങ്ങള്‍ നിരവധിയാണ്. അറ്റകുറ്റപ്പണിക്ക് മുമ്പ് പരിശോധന നടത്തിയിരുന്നുവെന്ന കപ്പല്‍ശാല അധികൃതരുടെ വാദത്തില്‍ അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ച ഗ്യാസ് കട്ടറിന്റെ പൈപ്പും അനുബന്ധ സാമഗ്രികളും കരാര്‍ സ്ഥാപനത്തിന്റേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സുരക്ഷപ്രാധാന്യമുളള കപ്പല്‍ ആണെന്നിരിക്കെ അട്ടിമറി സാധ്യതയും അന്വേഷണ ഏജന്‍സികള്‍ തളളിക്കളയുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ കപ്പല്‍ശാലാ സന്ദര്‍ശനമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ഉടനുണ്ടാകില്ലെന്നാണ് കേന്ദ്രമന്ത്രി നല്‍കുന്ന സൂചന.
1987ല്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയായ സാഗര്‍ ഭൂഷണിന് അത്ര നല്ല ഭൂതകാലമായിരുന്നില്ല. പ്രവര്‍ത്തന കാലയളവില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനായില്ല എന്നു മാത്രമല്ല മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പൊട്ടിത്തെറിയും കപ്പലില്‍ നടന്നിരുന്നു. കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കിടെ വാതകം ചോര്‍ന്നായിരുന്നു അപകടം. എന്നാല്‍ പൊട്ടിത്തെറിയുടെ തീവ്രത കുറവായിരുന്നതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് സമാനമായ കാരണത്താല്‍ രണ്ടാമതും സാഗര്‍ഭൂഷണില്‍ അപകടമുണ്ടായത്. ഇതൊക്കെയാണ് അട്ടിമറി സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന വസ്തുതകള്‍.