കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ തുക ഈ മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നിര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിനായി കൂടുതല്‍ പ്രൊഫഷനുകളെ നിയമിക്കും. കൂടാതെ മൂന്ന് കേന്ദ്രങ്ങളായി വിഭജിച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് ചുമതല നല്‍കും.
ഇതൊടൊപ്പം , കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുന്നതിനായി സഹകരണ ബാങ്കുകള്‍ വായ്പ ലഭ്യമാക്കണമെന്ന ബജറ്റ് നിര്‍ദേശത്തില്‍ ധാരണയായതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതനുസരിച്ച് ഫെബ്രുവരി 15ന് മുന്‍പായി ജനുവരി മാസം വരെയുള്ള പെന്‍ഷന്‍ തുക മുഴുവനായും കൊടുത്തു തീര്‍ക്കാന്‍ കഴിയും. തുടര്‍ന്ന് എല്ലാ മാസവും സഹകരണ ബാങ്കുകള്‍ നേരിട്ട് പെന്‍ഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
38000ലധികം പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക കൊടുത്തു തീര്‍ക്കാനുണ്ട്. 224 കോടി രൂപയാണ് ഇതിനായി വേണ്ടിവരിക. ഒരു മാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനായി 60 കോടി രൂപ വേണം. കുടിശ്ശികയും ജനുവരിയിലെ പെന്‍ഷനും നല്‍കുന്നതിനാവശ്യമായ 284 കോടി രൂപ ഉടന്‍ സഹകരണ ബാങ്കുകള്‍ വഴി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ജൂലൈ മാസം വരെയുള്ള പെന്‍ഷന്‍ നല്‍കുന്നതിനായി 584 കോടി രൂപയുടെ വായ്പ നല്‍കുന്നതിനാണ് ധാരണ. സര്‍ക്കാര്‍ ഗാരന്റിയില്‍ പത്തു ശതമാനം പലിശയ്ക്കാണ് വായ്പ. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയില്‍ വരുന്ന സാമ്പത്തിക ശേഷിയുള്ള പ്രാഥമിക സഹകരണ ബാങ്കിനെ പെന്‍ഷന്‍ വിതരണത്തിന് ചുമതലപ്പെടുത്താനാണ് വകുപ്പിന്റെ ശ്രമം. പലിശ തുകക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയിന്മേലാണ് നടപടികള്‍. ജില്ലകള്‍ തോറും സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കും.
മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ലഭ്യമാക്കാനുള്ള സഹകരണ ബാങ്ക് നടപടികളില്‍ ആശ്വാസമുണ്ടെങ്കിലും പെന്‍ഷന്‍ നേരിട്ട് സര്‍ക്കാര്‍ ഏറ്റെടുക്കാത്തതില്‍ സമരം ചെയ്യുന്ന പെന്‍ഷന്‍കാര്‍ക്ക് പ്രതിഷേധമുണ്ട്. പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസമായി. മാര്‍ച്ചിനുള്ളില്‍ മുഴുവന്‍ കുടിശ്ശികയും തീര്‍ക്കുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. മാസങ്ങളോളം പെന്‍ഷന്‍ മുടങ്ങിയത് കാരണം ദൈനം ദിന ചിലിനായും പ്രായാധിക്യം കൊണ്ടും രോഗാവശതകളില്‍ വലയുന്നവരുമായ പെന്‍ഷന്‍കാര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് മന്ത്രിയുടെ പ്രസ്താവന.