സോളാര്‍ തട്ടിപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി സോളാര്‍ കമ്മീഷന്‍ കണ്ടെത്തല്‍. ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ടീം സോളാറിനെ സഹായിച്ചുവെന്നും, ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ സരിത എസ്.നായര്‍ക്ക് സഹായം നല്‍കിയെന്നും കമ്മീഷന്‍ കണ്ടെത്തി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ വേണ്ടി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വഴിവിട്ട് ഇടപെട്ടുവെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മാന്‍ സലീം രാജ് എന്നിവര്‍ക്ക് സോളാര്‍ തട്ടിപ്പില്‍ വ്യക്തമായ പങ്കുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
സരിത എസ്.നായരെ ലൈംഗികമായി പീഡിപ്പിച്ചവര്‍ക്കെതിരെ ബലാംല്‍സംഗക്കേസ് എടുക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 19-07-2013 ല്‍ നല്‍കിയ കത്തില്‍ പരമാര്‍ശമുള്ള ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കേന്ദ്രമന്ത്രി പളനി മാണിക്യം, എന്‍.സുബ്രമണ്യന്‍, ഐ.ജി പത്മകുമാര്‍, ജോസ് കെ.മാണി എംപി, കെ.സി.വേണു ഗോപാല്‍ എന്നിവര്‍ക്കെതിരെ ബലാല്‍സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സോളാര്‍ തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണം സംഘം ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ കുല്‍സിത പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഐജി പത്മകുമാറിനെതിരെ വകുപ്പ്തല നടപടി എടുക്കാനും കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഐജി പത്മകുമാറിനെതിരെയും ഡിവൈഎസ്പി ഹരികൃഷ്ണനെതിരെയും തെളിവ് നശിപ്പിച്ചതിനും അന്വേഷണം അട്ടിമറിച്ചതിനും കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം കേസ് എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.