Home app

യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ്: പൊലീസിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചിയില്‍ യുവതികള്‍ നല്‍കിയ പരാതിയില്‍ യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. ഡ്രൈവര്‍ ഷെഫീഖിനെതിരെ കേസെടുത്ത മരട് എസ്ഐയെയാണ് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. യുവതികള്‍ നല്‍കിയ പരാതിയില്‍ ഷെഫീഖിനെതിരെ മരട് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഇതില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പു ചേര്‍ത്ത നടപടിയെയാണ് കോടതി വിമര്‍ശിച്ചത്.

കേസ് അനാവശ്യമാണെന്ന് കോടതി വിലയിരുത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ജാമ്യത്തിനായി ഷെഫീഖിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുക്കണമെന്നും ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിക്കു നിര്‍ദേശം നല്‍കി.

വൈറ്റില ജംഗ്ഷനു സമീപത്തുവച്ചാണു കേസിനാസ്പദമായ സംഭവം. പൂള്‍ ടാക്സി അടിസ്ഥാനത്തില്‍ ബുക്ക് ചെയ്തപ്പോള്‍ എത്തിയ കാറില്‍ മറ്റൊരു യാത്രക്കാരന്‍ ഉണ്ടായിരുന്നതു യുവതികള്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ പൂള്‍ ടാക്സി പ്രകാരം കാറില്‍ മറ്റു യാത്രക്കാര്‍ ഉണ്ടാകുമെന്നും നിലവിലുള്ള യാത്രക്കാരനെ മാറ്റാനാവില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ യുവതികള്‍ പ്രകോപിതരായി ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ്, യുവതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സ്റ്റേഷനില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു യുവതിയെ ആശുപത്രിയിലേക്കു മാറ്റി. യുവതികള്‍ മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതാണു പ്രകോപനത്തിനു കാരണമായി യുവതികള്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top