ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കാര്‍ഷിക കടം എഴുതിത്തള്ളലിന്റെ പ്രയോജനം ലഭിച്ച കര്‍ഷകര്‍ ഇപ്പോള്‍ ഞെട്ടിയിരിക്കുകയാണ്. 36,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതു വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന കര്‍ഷകരാണ് 10 രൂപ മുതല്‍ 215 രൂപ വരെയുള്ള തുകകള്‍ എഴുതിത്തള്ളിയതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോള്‍ അമ്പരന്നു പോയത്.
ഹമിര്‍പുരില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി മനോഹര്‍ ലാല്‍ ആണ് കടങ്ങള്‍ എഴുതിത്തള്ളിയ കര്‍ഷകര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തത്. തിങ്കളാഴ്ച 5,000 കര്‍ഷകര്‍ക്കാണ് സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തത്. മന്ത്രി പങ്കെടുത്ത ചടങ്ങില്‍ 45 കര്‍ഷകരെ വേദിയിലേയ്ക്ക് വിളിച്ച് സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തിരുന്നു. ഈ സാക്ഷ്യപത്രങ്ങള്‍ കയ്യില്‍ കിട്ടിയപ്പോഴാണ് തങ്ങളുടെ കടത്തില്‍നിന്ന് 10 രൂപ മുതല്‍ 215 രൂപവരെയാണ് എഴുതിത്തള്ളിയിരിക്കുന്നതെന്ന് കര്‍ഷകര്‍ക്ക് മനസ്സിലായത്.
ആദ്യഘട്ടത്തില്‍ 50,000 രൂപ വരെയുളള കടങ്ങള്‍ എഴുതിത്തള്ളുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ഹമിര്‍പുര്‍ ജില്ലയില്‍ മാത്രം 12,460 കര്‍ഷകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കടം എഴുതിത്തള്ളലിന്റെ പ്രയോജനം ലഭിക്കേണ്ടിയിരുന്നത്.
വായ്പയില്‍നിന്ന് നിസ്സാര തുക മാത്രം എഴുതിത്തള്ളിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പരാതിയുമായി അധികൃതരെ സമീപിച്ചു. എന്നാല്‍, ഇത് സാക്ഷ്യപത്രം അച്ചടിച്ചപ്പോള്‍ ഉണ്ടായ തകരാറാണെന്നായിരുന്നു മന്ത്രി മനോഹര്‍ ലാലിന്റെ പ്രതികരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, വായ്പ എഴുതിത്തള്ളലിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയത് ഒരു പ്രഹസനം മാത്രമാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.