Home app

ഗൗരി ലങ്കേഷിനെ വെടിവച്ചത് 7.65 എംഎം പിസ്റ്റള്‍കൊണ്ട്; കല്‍ബുര്‍ഗിയേയും ദബോല്‍ക്കറേയും വധിച്ചത് ഇതേ തരം തോക്കുകൊണ്ട്

എഎം കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരയെയും നരേന്ദ്ര ദബോല്‍ക്കറിനെയും വധിക്കാനുപയോഗിച്ച അതേ തരം തോക്കില്‍ നിന്നാണ് ഗൗരി ലങ്കേഷിനു നേരെയും വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ട്. മൂന്ന് വെടിയുണ്ടകളാണ് ഗൗരിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. നാലാമതൊരു വെടിയുണ്ടയും അവശിഷ്ടങ്ങളും വീടിന്റെ ചുമരില്‍ നിന്നാണ് കിട്ടിയത്. ബംഗലൂരു പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. സംഭവ സ്ഥലത്തു നിന്നു ലഭിച്ച ബുള്ളറ്റിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്നും ബംഗലൂരു പൊലീസ് അറിയിച്ചിട്ടുണ്ട്.

7.65 എംഎം പിസ്റ്റള്‍ ആണ് 55കാരിയായ ഗൗരി ലങ്കേഷിനെ കൊല്ലാന്‍ അക്രമികള്‍ ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. 2015 ല്‍ കല്‍ബുര്‍ഗിയെയും 2013 ല്‍ ഗോവിന്ദ് പന്‍സാരയെയും വധിക്കാനുപയോഗിച്ചത് ഇതേ തരം തോക്കാണ്. പന്‍സാരെയുടെ കൊലപാതകത്തില്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദ സംഘടനയായ സനാതന്‍ സന്‍സ്തക്കു പങ്കുണ്ടെന്നാണ് കേസന്വേഷണം നടത്തുന്ന സിബിഐ സംഘം സംശയിക്കുന്നത്.

ബുധനാഴ്ച രാവിലെ വിക്റ്റോറിയ ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍. മൂന്ന് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഒരു വെടിയുണ്ട തോളിന്റെ പുറകുവശത്താണ് തുളഞ്ഞുകയറിയത്. മറ്റ് രണ്ട് ബുള്ളറ്റുകള്‍ മുന്‍വശത്ത് നിന്ന് അടിവയറിലാണ് തുളഞ്ഞുകയറിയത്. വെടിയേറ്റ് ഗൗരിയുടെ ഹൃദയത്തിനും കരളിനും കേടുപാടുകള്‍ സംഭവിച്ചു. ഇതാണ് തല്‍ക്ഷണം മരിക്കാന്‍ കാരണമായത്.

വെടിയേറ്റതിനു ശേഷം ഗൗരി ലങ്കേഷ് വീടിനുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെന്നാണ് സിസടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ മൂന്നു വെടിയുണ്ടകള്‍ ശരീരത്തില്‍ പതിച്ച അവര്‍ തളര്‍ന്നു വീഴുകയായിരുന്നു. വെടിയുണ്ടകളുടെ ശബ്ദം കേട്ടെത്തിയ അയല്‍ക്കാരാണ് ഗൗരിയെ ആശുപത്രിയിലെത്തിച്ചത്. അയല്‍വാസികള്‍ എത്തുമ്പോള്‍ ഗൗരി രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. 10 അടി അകലത്തില്‍ നിന്നാണ് ഗേറ്റിനും വീട്ടിലേക്ക് കയറുന്നതിനുമിടയ്ക്ക് വെച്ച് അക്രമികള്‍ ഗൗരിയെ വെടിവെച്ചത്.

ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്ത അജ്ഞാതനെ കണ്ടെത്തുന്നതിനാവശ്യമായ നിര്‍ണ്ണായക ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. കൊലപാതകത്തിനു പിന്നില്‍ രണ്ടിലേറെ ആളുകള്‍ ഉണ്ടാകാമെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിനു പിന്നില്‍ ഒരു പ്രൊഷണണല്‍ കില്ലറാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 6.30 തോടു കൂടിയാണ് സംഭവം നടന്നത്. കാറില്‍ നിന്ന് ഇറങ്ങി വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെയാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്.

ഗൗരി ലങ്കേഷിനെതിരെ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ ഇക്കാര്യം പല തവണ തുറന്ന് പറയുകയും ചെയ്തിരുന്നു. കല്‍ബുര്‍ഗിയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ മുന്‍നിരയില്‍ ഗൗരി ലങ്കേഷ് ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top