Home app

തന്നെ രാഷ്ട്രീയമായി വേട്ടയാടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പി ജയരാജന്‍

കതിരൂര്‍ മനോജ് വധക്കേസില്‍ തന്നെ അഞ്ചാം പ്രതിയാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. തന്നെ രാഷ്ട്രീയമായി വേട്ടയാടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ‘കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇതിന് പിന്നില്‍ ഗൂഢാലോചനയാണ്. രാഷ്ട്രീയമായി വേട്ടയാടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം” പി.ജയരാജന്‍ പറഞ്ഞു.

കതിരൂര്‍ മനോജ് വധക്കേസില്‍ ഇന്ന് രാവിലെയാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജയരാജനെതിരെ യുഎപിഎ ഉള്‍പ്പെടെ 15 ലേറെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ആകെ 25 പ്രതികളാണ് കുറ്റപത്രത്തിലുളളത്. ഇതില്‍ 25-ാം പ്രതിയാണ് ജയരാജന്‍.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെന്ന് കുറ്റപത്രത്തിലുണ്ട്. ജയരാജനെ ആക്രമിച്ചതിലുളള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിലൂടെ കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. ഒന്നാം പ്രതി വിക്രമനുമായി ചേര്‍ന്ന് ജയരാജന്‍ ഗൂഢാലോചന നടത്തി. വിക്രമനാണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതും കൊല നടത്താനായി സംഘത്തെ സ്ഥലത്തെത്തിച്ചതും. കൊലപാതകത്തിനുശേഷം പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ജയരാജനാണ്. അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ജയരാജന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.

2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍എസ്എസ് നേതാവ് കെ.മനോജിനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. മനോജിന്റെ വാഹനത്തിനുനേരെ ബോംബെറിഞ്ഞ ശേഷം വാഹനത്തില്‍നിന്നും വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനന്‍ എന്നിവരടക്കം 25 സിപിഎം പ്രവര്‍ത്തകരാണു കേസിലെ പ്രതികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top