കരസേനയില്‍ ഓഫീസര്‍മാരടക്കം 57,000 സൈനികരെ പുനര്‍വിന്യസിക്കും. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യുദ്ധക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
സൈന്യത്തിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ലെഫ്. ജനറല്‍ ഷേകത്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു. ഷേകത്കാര്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരസേനയില്‍ സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ അഴിച്ചുപണിക്കൊരുങ്ങുന്നത്. സമിതിയുടെ 99 നിര്‍ദേശങ്ങളില്‍ 65 എണ്ണം സര്‍ക്കാര്‍ അംഗീകരിച്ചു. ഓഫീസര്‍മാര്‍, ജെ.സി.ഒ., മറ്റ് റാങ്കുകളിലുള്ള സൈനികര്‍ തുടങ്ങി അമ്പത്തിയേഴായിരം തസ്തികകളാണ് പുനര്‍വിന്യസിക്കുന്നത്. 2019 ഡിസംബറിനുമുമ്പ് നവീകരണനടപടികള്‍ പൂര്‍ത്തിയാക്കും.
റേഡിയോ മോണിറ്ററിങ് കമ്പനി, എയര്‍സപ്പോര്‍ട്ട് സിഗ്നല്‍ റെജിമെന്റ്, കോമ്പോസിറ്റ് സിഗ്നല്‍ റെജിമെന്റ് തുടങ്ങി വിവിധ സിഗ്നല്‍ റെജിമെന്റുകള്‍ സംയോജിപ്പിച്ച് സിഗ്നല്‍സംവിധാനം മെച്ചപ്പെടുത്തും. കരസേന വര്‍ക്ഷോപ്പുകളുടെ പുനഃസംഘടനയും നവീകരണവും നടത്തും. സൈനിക ഫാമുകള്‍ നിര്‍ത്തലാക്കും. സൈനിക പോസ്റ്റല്‍ സംവിധാനം യുദ്ധമേഖലകളില്‍മാത്രമാകും. കരസേനയിലേക്കുള്ള ക്ലറിക്കല്‍ ജീവനക്കാരുടെയും ഡ്രൈവര്‍മാരുടെയും തെരഞ്ഞെടുപ്പില്‍ നിലവാരം കൂട്ടും.
എന്‍.സി.സി.യുടെ കാര്യക്ഷമത വര്‍ധിപ്പിക്കും.