ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തില്‍പെട്ട ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. ഐ.പി.എല്‍ ഒത്തുകളിയെ തുടര്‍ന്ന് ശ്രീശാന്തിനെ 2013 മേയ് 16 ന് മുംബയില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ഒത്തുകളി കേസില്‍ ശ്രീശാന്തിനെ കോടതി വെറുതെ വിട്ടതാണെന്നും അതിനാല്‍ തന്നെ ബി.സി.സി.ഐയുടെ വിലക്ക് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിധി കേള്‍ക്കാന്‍ ശ്രീശാന്ത് ഹൈക്കോടതിയില്‍ എത്തിയിരുന്നു. വിധി കേട്ട ശ്രീശാന്ത് നിറഞ്ഞ ചിരിയോടെയാണ് കോടതിയില്‍ നിന്ന് മടങ്ങിയത്. ബി.സി.സി.ഐയുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്. ക്രിമിനല്‍ കേസില്‍പെട്ടയാളെ കുറ്റവിമുക്തനാക്കപ്പെട്ട കാര്യം കണക്കിലെടുക്കാന്‍ ബി.സി.സി.ഐ തയ്യാറാവണമായിരുന്നു. വിലക്കിന് ആധാരമായ കാരണം ഇല്ലാതായതോടെ ശ്രീശാന്തിനെതിരായ ബി.സി.സി.ഐയുടെ നടപടിയും അസാധുവായെന്നും കോടതി പറഞ്ഞു.
ഒത്തുകളി കേസില്‍ ഉള്‍പ്പെട്ടതോടെ ശ്രീശാന്തിനെ ബി.സി.സി.ഐ മാച്ചില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അച്ചടക്ക സമിതി നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2013 ഒക്ടോബര്‍ മൂന്നിന് ശ്രീശാന്ത് കുറ്റക്കാരാനാണെന്ന് കണ്ടെത്തി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ ബി.സി.സി.ഐയുടെയോ ഇതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതും തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. സ്‌കോട്ട്ലാന്റ് ലീഗില്‍ കളിക്കാന്‍ എന്‍.ഒ.സി നല്‍കാന്‍ ബി.സി.സി.ഐയോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും ബി.സി.സി.ഐ തള്ളിയിരുന്നു.
തനിക്ക് വാദങ്ങള്‍ ഉന്നയിക്കാന്‍ മതിയായ അവസരം നല്‍കാതെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക)പ്രകാരമുള്ള കുറ്റം ഉള്‍പ്പടെ ചുമത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. വിലക്ക് നീക്കാന്‍ രണ്ടു തവണ അപേക്ഷ നല്‍കിയിട്ടും ബി.സി.സി.ഐ നടപടിയെടുത്തില്ല. സ്‌കോട്ട്ലാന്റിലെ ഗ്‌ളെന്റോത്ത്സ് ക്ലബ്ബിനുവേണ്ടി പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ശ്രീയ്ക്ക് ക്ഷണം ലഭിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ വേണ്ടി ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.