ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ജയം. സൂപ്പർ ഫോർ പോരാട്ടത്തിൽ അഞ്ചു വിക്കറ്റിനാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്. 182 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ പാക്കിസ്ഥാൻ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. 51 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറുമടക്കം 71 റണ്‍സെടുത്തു.182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്താന് 10 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രവി ബിഷ്‌ണോയിയാണ് ബാബറിനെ മടക്കിയത്. പിന്നാലെ ഒമ്പതാം ഓവറില്‍ ഫഖര്‍ സമാനെ (15) യുസ്‌വേന്ദ്ര ചാഹലും പുറത്താക്കി.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് റിസ്വാന്‍ – മുഹമ്മദ് നവാസ് സഖ്യം കളി പാകിസ്താന് അനുകൂലമാക്കി. സ്ഥാനക്കയറ്റം കിട്ടിയെത്തിയ നവാസായിരുന്നു കൂടുതല്‍ അപകടകാരി. വെറും 20 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 42 റണ്‍സെടുത്താണ് നവാസ് മടങ്ങിയത്. അപ്പോഴേക്കും റിസ്വാനൊപ്പം 73 റണ്‍സ് താരം കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെ റിസ്വാന്‍ മടങ്ങിയെങ്കിലും ഖുഷ്ദില്‍ ഷായും ആസിഫ് അലിയും ചേര്‍ന്ന് പാകിസ്താനെ വിജയത്തിനടുത്തെത്തിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ 19 റണ്‍സടിച്ച ഈ സഖ്യമാണ് അവസാന നിമിഷം കളി ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. അവസാന ഓവറില്‍ ആസിഫ് (16) പുറത്തായെങ്കിലും അഞ്ചാം പന്തില്‍ ഡബിള്‍ നേടി ഇഫ്തിഖര്‍ അഹമ്മദ് പാകിസ്താനെ വിജയത്തിലെത്തിച്ചു. ഖുഷ്ദില്‍ 14 റണ്‍സോടെ പുറത്താകാതെ നിന്നു.