പ്രസവത്തിനായി ആശുപത്രിയിലെത്തിച്ച ഭാര്യയുടെ അടുത്തേക്ക് പോകുന്നതിനിടെ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്ത് (30) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. വിവാഹം കഴിഞ്ഞു അഞ്ചോളം വര്‍ഷം കാത്തിരുന്നുണ്ടായ കണ്‍മണി പിറക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് ശരത്തിനെ വിധി കവര്‍ന്നത്.
ഭര്‍ത്താവിന്റെ വിയോഗമറിയാതെ ശരത്തിനെ അന്വേഷിച്ച് ഭാര്യ നമിത ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഒടുവില്‍ സിസേറിയനിലൂടെ ആണ്‍കുഞ്ഞ് പിറന്നു. പ്രസവ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് നമിതയെ പുറത്ത് എത്തിച്ചിട്ടില്ല. കുഞ്ഞിനെ കാണാതെ ശരത്ത് പോയ വിവരം എങ്ങനെ അറിയിക്കുമെന്ന സങ്കടത്തിലാണു വീട്ടുകാര്‍.
ഞായറാഴ്ച വൈകിട്ടാണ് തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രസവത്തിനായി നമിതയെ വീട്ടുകാര്‍ പ്രവേശിപ്പിച്ചത്. ശരത്തിന്റെ അച്ഛനും അമ്മ ഷീലയുമായിരുന്നു ഒപ്പം.മൊബൈല്‍ ഫോണ്‍ കട നടത്തുന്നതിനാല്‍ ശരത്ത് രാവിലെ എത്താമെന്നു പറഞ്ഞു. രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കുമെടുത്തു മടങ്ങുമ്പോൾ ആയിരുന്നു അപകടം.
നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡില്‍ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ടു. മതിലില്‍ ഇടിച്ചു വീണ വീണ ശരത്തിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.