കൊച്ചി: രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ വോട്ടെടുപ്പ് മികച്ച രീതിയില്‍ മുന്നേറുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ വോട്ടിങ് അമ്പത് ശതമാനം കടന്നു. 2.45 ഓടെ വോട്ടെടുപ്പ് 51.34 ശതമാനം പിന്നിട്ടിട്ടുണ്ട്.
പൊന്നുരുന്നിയിൽ ബൂത്ത് നമ്പർ 66ൽ ആണ് കള്ള വോട്ട് ചെയ്തെന്ന പരാതി ഉണ്ടായത്. യുഡിഎഫ്, ബിജെപി ഏജൻറ് മാരാണ് പരാതി ഉന്നയിച്ചത്. ഒരാളെ പിടികൂടിയിട്ടുണ്ട്. പൊന്നുരുന്നി സ്വദേശി ടി എം സഞ്ജുവിൻ്റെ പേരിൽ വോട്ട് ചെയ്യാൻ എത്തിയതാണ്.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ കനത്ത പോളിങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മണ്ഡലത്തിലുടനീളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് മുന്നണികള്‍ പറയുന്നു.
ഇതിനിടെ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചെത്തിയെന്ന ആരോപണം ഉയര്‍ന്നു. ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.