മാന്നാർ: വാഹനാപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന് മണിക്കൂറുകളോളം റോഡരികിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ സഹായിച്ച് അൻഷാദ് മാന്നാറും നവാസ് ജലാലും.മാന്നാർ പരുമലക്കടവിനു വടക്ക് ലൈഫ് സൂപ്പർമാർക്കറ്റിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ റാന്നി ഇടമൺ നെല്ലിമൂട്ടിൽ നടേശൻ(56 ) രക്തം വാർന്ന് രണ്ടരമണിക്കൂറാണ് റോഡരികിൽ കിടന്നത്. പരുമലയിൽ ബന്ധുവീട്ടിൽ എത്തിയ റാന്നി സ്വദേശിയായ നടേശൻ പുലർച്ചെ പമ്പയാറ്റിലെ കുളി കഴിഞ്ഞു നടന്നുവരുമ്പോഴാണ് എതിരെവന്ന ലോറി വശംതെറ്റി നടേശനെ ഇടിച്ചിട്ടത്. ലോറി നിർത്താതെ പോവുകയായിരുന്നു. സിസിടിവിയിൽ നിന്നും അപകട ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും ഇടിച്ചിട്ട വാഹനത്തിന്റെ നമ്പർ ലഭ്യമായിട്ടില്ല.
മാന്നാർ മുസ്ലിംജമാഅത്ത് സെക്രട്ടറിയും ടൗൺവാർഡ് മെമ്പർ ഷൈന നവാസിന്റെ ഭർത്താവുമായ നവാസ് ജലാൽ മാന്നാർ എമർജൻസി റെസ്ക്യൂടീം സെക്രട്ടറി അൻഷാദ് മാന്നാറിനെ വിവരം അറിയിക്കുകയായിരുന്നു. കേരളാവിഷൻ പ്രാദേശിക റിപ്പോർട്ടർ കൂടിയായ അൻഷാദ് മാന്നാർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസിന്റെ സഹായത്തോടെ അപകടത്തിൽപെട്ടയാളെ സുഹൃത്ത് ജയേഷിന്റെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷമാണ് നടേശൻ സംസാരിച്ച് തുടങ്ങിയത്. കൈക്കുംകാലിനും ഒടിവും തലക്ക് ക്ഷതവുംസംഭവിച്ച് ഗുരുതരാവസ്ഥയിലായതിനാൽ വണ്ടാനം മെഡിക്കൽകോളേജിലേക്ക് നടേശനെ മാറ്റുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടനില തരണം ചെയ്തിട്ടുണ്ട്.