ചേരാനല്ലൂരിൽ ദേശീയപാതയിൽ മൂന്ന് ഇരുചക്രവാഹനങ്ങൾക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി രണ്ടു പേർ മരിച്ചു. ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജോലിക്കാരൻ പറവൂർ മന്നം കുര്യാപറമ്പിൽ ഷംസുവിന്റെ മകൻ നസീബ്(38), എറണാകുളം അമൃത ആശുപത്രിയിലെ നഴ്സ് പാനായിക്കുളം ചിറയം അറയ്ക്കൽ വീട്ടിൽ ആന്റണിയുടെ ഭാര്യ ലിസ ആന്റണി(38) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി സ്ഥലത്തേയ്ക്കു പോകുകയായിരുന്നു. ഗുരുതര പരുക്കേറ്റ രവീന്ദ്രൻ എന്നയാൾ ചികിത്സയിലാണ്.
രാവിലെ പത്തേകാലോടെ ചേരാനല്ലൂരിൽ പുതിയതായി തുടങ്ങി പെട്രോൾ പമ്പിനു മുന്നിൽവച്ചാണ് അപകടം. പെട്രോൾ പമ്പിലേക്കു തിരിയാൻ ഒരു ബൈക്ക് നിർത്തിയതോടെ പിന്നാലെ വന്ന രണ്ട് ഇരുചക്രവാഹനങ്ങളും നിർത്തി. തൊട്ടുപിന്നാലെയുണ്ടായിരുന്ന ടോറസ് ലോറി മൂന്നു വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ച് അശ്രദ്ധമായി മുന്നോട്ടു തന്നെ പോയതാണ് അപകടമുണ്ടാക്കിയത്.
അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടമുണ്ടാക്കിയ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. ലിസയുടെ മക്കൾ: ശ്രേയ റോസ്, ഇസ്ര മരിയ. നാജിയയാണ് മരിച്ച നസീബിന്റെ ഭാര്യ.