തൃശ്ശൂര്‍ പാലപ്പിള്ളി എലിക്കോട് വന മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. രണ്ട് തോട്ടം തൊഴിലാളികളെ ആന ചവിട്ടിക്കൊന്നു. പാലപ്പിള്ളിയിലും കുണ്ടായിലുമാണ് രണ്ടു പേരെ കാട്ടാന കൊലപ്പെടുത്തിയത്.
പാലപ്പിള്ളി സ്വദേശി ഒഴുക്കപറമ്പില്‍ സൈനുദ്ദീന്‍, കുണ്ടായി സ്വദേശി പോട്ടക്കാരന്‍ പീതാംബരന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും തോട്ടം തൊഴിലാളികളാണ്. മതിയായ സുരക്ഷയൊരുക്കാത്തതിൽ വനംവകുപ്പിനെതിരെ പ്രതിഷേധത്തിലാണ് തോട്ടം തൊഴിലാളികള്‍. അതിനിടെ തോട്ടം തൊഴിലാളികള്‍ കൊല്ലപ്പെട്ട സ്ഥലത്തെത്തിയ റേഞ്ച് ഓഫീസറെ നാട്ടുകാരും തോട്ടം തൊഴിലാളികളും തടഞ്ഞു. മേഖലയില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചത് അറിഞ്ഞിട്ടും വനം വകുപ്പ് വേണ്ടരീതിയില്‍ ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. തൊഴിലാളികള്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചിട്ടും വനംവകുപ്പ് എത്താന്‍ വൈകിയെന്നും നാട്ടുകാര്‍ പറയുന്നു. സംഭവ സ്ഥലം സന്ദര്‍ശിച്ച് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് റേഞ്ച് ഓഫീസറെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്.
നിരന്തരമായി മേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുകയും നാശമുണ്ടാക്കുകയും ഇപ്പോൾ ആളുകളെ കോലപ്പെടുത്തുന്നതിലും ഭീതിയിലാണ് പ്രദേശവാസികൾ.