ടോക്യോ: ടോക്യോ ഒളിമ്പിക്സിന് ഇന്ന് തുടക്കം. ആദ്യ ദിനമായ വെള്ളിയാഴ്ച ഇന്ത്യയ്ക്കായി അമ്പെയ്ത്തിൽ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി, പുരുഷൻമാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ അതാനു ദാസ് എന്നിവർ ഇറങ്ങും. യുമെനോഷിമ റാങ്കിങ് ഫീൽഡിലാണ് മത്സരങ്ങൾ. പവിൻ യയാദവ്, തരുൺദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്ത്തിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ.
“കാണികൾക്ക് അനുമതിയില്ല. ടെലിവിഷനിലാണ് മേളക്കാഴ്‌ചകൾ. സോണി നെറ്റ്‌വർക്കിൽ തത്സമയം. ഉദ്‌ഘാടനച്ചടങ്ങിലെ മാർച്ച് പാസ്‌റ്റിൽ കുറച്ച് താരങ്ങൾ മാത്രം.ഇന്ത്യൻ സമയം വൈകിട്ട് നാലിന് ജാപ്പാനീസ് ചക്രവർത്തി നാറുഹിറ്റോ ഉദ്‌ഘാടനം നിർവഹിക്കും. ആഗസ്‌ത് എട്ടിനാണ് സമാപനം. കഴിഞ്ഞ ജൂലൈയിൽ നടക്കേണ്ടത് കോവിഡ് കാരണം ഒരുവർഷം വൈകി. റദ്ദാക്കാൻവരെ ആലോചിച്ചെങ്കിലും രാജ്യാന്തര ഒളിമ്പിക് സമിതിയും (ഐഒസി) ജപ്പാൻ സർക്കാരും ഉറച്ചുനിന്നതോടെ ടോക്യോ ഉണർന്നു. രണ്ടാംതവണയാണ് ജപ്പാനിൽ ഒളിമ്പിക്‌സ്. 1964ലായിരുന്നു ആദ്യം.
കോവിഡ് കാരണം നിരവധി താരങ്ങളും ചില രാജ്യങ്ങളും വിട്ടുനിൽക്കുന്നു. ഉത്തരകൊറിയ ആദ്യം പിന്മാറി. ആഫ്രിക്കൻ രാജ്യമായ ഗിനിയയും പിന്മാറുമെന്ന് അറിയിച്ചു.അമേരിക്കയാണ് നിലവിലെ ചാമ്പ്യൻമാർ. വെല്ലുവിളി ഉയർത്തി ചൈനയും ബ്രിട്ടനുമുണ്ട്. ആതിഥേയരായ ജപ്പാനും കടുത്ത പോരാട്ടം പുറത്തെടുക്കും. ഇതിഹാസതാരങ്ങളായ യുസൈൻ ബോൾട്ടും മൈക്കേൽ ഫെൽപ്‌സും കളംവിട്ടശേഷമുള്ള ആദ്യമേളയാണിത്. സിമോണി ബൈൽസ്, കാലെബ് ഡ്രെസെൽ, ഷെല്ലി ആൻഫ്രേസർ പ്രൈസി തുടങ്ങിയ ലോകോത്തര താരങ്ങളായിരിക്കും മേളയുടെ ആകർഷണം.
അത്‌ലറ്റിക്‌സും നീന്തലുമാണ് ആവേശ ഇനങ്ങൾ. അത്‌ലറ്റിക്‌സ് 30ന് തുടക്കമാകും. അഭയാർഥി അത്‌ലീറ്റുകളും മേളയിലുണ്ട്. ഇന്ത്യക്ക് 127 കായികതാരങ്ങളുണ്ട്. ഒമ്പതു മലയാളിതാരങ്ങളും ഉൾപ്പെടും. ഷൂട്ടിങ്ങിലും ഹോക്കിയിലും മെഡൽപ്രതീക്ഷയുണ്ട്. ഫുട്‌ബോൾ, സോഫ്‌റ്റ്‌ബോൾ മത്സരം തുടങ്ങി. പുരുഷ ഫുട്‌ബോളിൽ ചാമ്പ്യൻമാരായ ബ്രസീൽ ജർമനിയെ 4–-2ന് തോൽപ്പിച്ചു. അർജന്റീനയും ഫ്രാൻസും തോറ്റു.