ചാലക്കുടി: ദേശീയപാതയിലെ പാലത്തില്‍നിന്നു അഞ്ചു മാസം മുൻപ് ചാലക്കുടിപ്പുഴയില്‍ പതിച്ച കണ്ടെയ്‌നര്‍ ലോറി പുഴയില്‍നിന്ന് പുറത്തെടുത്തു. മുന്‍പു 3 തവണ ലോറി പുഴയില്‍നിന്നു കയറ്റാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വിഫലമായതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പരാതിയെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ലോറി കയറ്റാന്‍ ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ മൂന്നിനായിരുന്നു ലോറി ഡ്രൈവറും ക്ലീനറും ഉള്‍പ്പെടെ പുഴയില്‍ വീണത്. ഇരുവരും ക്യാബിനില്‍നിന്നു പുറത്തു കടന്ന് പുഴയുടെ പാലത്തിന്റെ തൂണുകളില്‍ പിടിച്ചു കിടക്കുകയും അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്നു രക്ഷപ്പെടുത്തുകയുമായിരുന്നു.
മുന്‍പ് ലോറി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നപ്പോള്‍ 6 മണിക്കൂറോളം ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ലോക്ഡൗണ്‍ കാരണം ദേശീയപാതയില്‍ വാഹന ഗതാഗതം കുറവായിരുന്നത് ലോറി ഉയര്‍ത്താനുള്ള ശ്രമത്തിനു സഹായകമായി.