മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍. കരകൗശലവസ്തുക്കളും പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ചവിട്ടികളും നിര്‍മിച്ച് വില്‍പന നടത്തിയതില്‍ നിന്നാണ് തുക സമാഹരിച്ചത്. പിണറായി വിജയന്റെ പ്രതിനിധി ഗാന്ധിഭവനില്‍ നേരിട്ടെത്തിയാണ് തുക കൈപ്പറ്റിയത്.
കണ്ണൂരിലായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി തുക സ്വീകരിക്കാന്‍ കഴിഞ്ഞില്ല. നോര്‍ക്ക എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ ഗാന്ധിഭവനില്‍ എത്തി അമ്മമാരില്‍ നിന്നും തുക ഏറ്റുവാങ്ങുകയായിരുന്നു.കഴിഞ്ഞ തവണയും പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് ഗാന്ധി ഭവനിലെ അമ്മമാരായിരുന്നു. തിരുവിതാംകൂര്‍ മുന്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരുടെ ജേഷ്ഠന്റെ ചെറുമകള്‍ ആനന്ദവല്ലിയമ്മാളിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ സംഭാവന. ഇത്തവണയും ആനന്ദവല്ലിയമ്മാളിന്റെ നേതൃത്വത്തിലായിരുന്നു തുക സ്വരൂപിച്ചത്.
മുഖ്യമന്ത്രിയാകും മുമ്പ് 2014 ഡിസംബറിൽപിണറായി വിജയൻ ഗാന്ധിഭവൻ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷവും പലതവണ വന്നു. ഓണക്കാലത്ത് അദ്ദേഹം ഓണക്കോടി കൊടുത്തയച്ചു. കോവിഡ് കാലത്ത് ഇടയ്‌ക്കിടെ വിളിച്ച് ക്ഷേമാന്വേഷണം നടത്തി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ മുഖ്യമന്ത്രിക്ക് തുക നൽകണമെന്ന് അമ്മമാർ ആവശ്യപ്പെടുകയായിരുന്നെന്ന്- ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു. തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന അഗതികളുടെ ആശ്രയകേന്ദ്രമാണ് പത്തനാപുരം ഗാന്ധിഭവൻ.